ലോകത്ത് പത്തിൽ ഒരാൾക്ക് ഇതിനകം കൊവിഡ് ബാധിച്ചിട്ടുണ്ടാകാം എന്ന് ലോകാരോഗ്യ സംഘടന. ലോക ജനസംഖ്യയുടെ ബഹുഭൂരിപക്ഷം പേര്‍ക്കും രോഗം വരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം. തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങളിൽ പ്രതിസന്ധി രൂക്ഷമാവുകയാണെന്നും, യൂറോപ്പിലെയും കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെയും സ്ഥിതി വഷളായി ദിനംപ്രതി കേസുകളും മരണങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ എമര്‍ജെന്‍സി എക്സ്പേര്‍ട്ട് മൈക്ക് റയാൻ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആഗോള ജനസംഖ്യയുടെ 10 ശതമാനം പേര്‍ക്കെങ്കിലും നിലവില്‍ കൊവിഡ് ബാധിച്ചിട്ടുണ്ടാകുമെന്നാണ് ഏറ്റവും പുതിയ അനുമാനം. അതിന്റെ തോത് ഓരോ രാജ്യത്തും വ്യത്യസ്ത രീതിയിലാണ്. എന്നാല്‍, ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അപകടത്തിലാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. രോഗം പടരുന്നത് തുടരുകയാണ്. കഠിനമായ ദിനങ്ങളാണ് വരാന്‍ പോകുന്നത്' -റയാന്‍ പറഞ്ഞു.
കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ചൈനയിലേക്ക് പോകാനുള്ള വിദഗ്ധരുടെ പട്ടിക തയ്യാറായതായും അദ്ദേഹം പറഞ്ഞു. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകള്‍ പ്രകാരം പത്ത് ലക്ഷത്തിലധികം ആളുകൾ ഇതിനകം കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.