കൊവിഡ് ബാധിച്ച് മരിച്ച ഇരുന്നൂറോളം രോഗികളെ സംസ്കരിക്കാന്‍ മുന്നിട്ടിറങ്ങിയ ആംബുലൻസ് ഡ്രൈവർ കൊവിഡ് ബാധിച്ചു മരിച്ചു. ആറുമാസത്തിലേറെയായി, വടക്കുകിഴക്കൻ ദില്ലിയിലെ സീലാംപൂരിലെ വീട്ടിൽ നിന്ന് അകന്നു കഴിയുകയായിരുന്നു ആംബുലൻസ് ഡ്രൈവറായ ആരിഫ് ഖാൻ. അതിനിടെ നൂറു കണക്കിന് രോഗികളെ ആശുപത്രിയിലേക്കും, മരണപ്പെട്ടവരെ ശ്മാശാനങ്ങളിലേക്കും അദ്ദേഹം കൊണ്ടുപോയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് 48 കാരനായ ആരിഫ് ഖാൻ ഡല്‍ഹിയിലെ ഹിന്ദു റാവു ആശുപത്രിയിൽ മരിച്ചത്.
ഷഹീദ് ഭഗത് സിംഗ് സേവ ദള്‍ എന്ന സന്നദ്ധ സംഘടനയുടെ കീഴിലായിരുന്നു ആരിഫ് ഖാൻ ജോലി ചെയ്തിരുന്നത്. ഒക്ടോബർ മൂന്നിനാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. വെള്ളിയാഴ്ച മാത്രമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷെ, ജീവന്‍ രക്ഷിക്കാനായില്ല.
1995 ൽ സ്ഥാപിതമായ സേവാ ദൾ ഡല്‍ഹിയില്‍ അടിയന്തിര ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സംഘടനയാണ്. തുടക്കം മുതല്‍ ഈ സംഘടനയിലെ അംഗമാണ് ഖാന്‍.