വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ജയം. ബംഗ്ലാദേശിനെ 18 റൺസിന് കീഴടക്കിയാണ് ഇന്ത്യൻ കുട്ടികൾ രണ്ടാം ജയം സ്വന്തമാക്കിയത്. ഇന്ത്യയുടെ സ്കോറായ 142 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എടുക്കാനേ ആയുള്ളു.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ബൗളർമാർ നന്നായി തുടങ്ങി. 2 റൺസ് എടുത്ത താനിയ ഭാട്ടിയ 2 റൺസിന് പുറത്തായി. രണ്ടാം വിക്കറ്റിൽ ഷെഫാലി വർമയും ജെമിയ റോഡ്രിഗ്സും ഇന്ത്യൻ സ്കോർ 50 കടത്തി. ഷെഫാലി 17 പന്തിൽ 39 റൺസെടുത്തു പുറത്തായി. തുടർന്നെത്തിയവർക്കൊന്നും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനായില്ല. വാലറ്റത്ത് പൊരുതി 11 പന്തിൽ 20 റൺസെടുത്ത വേദ കൃഷ്ണമൂർത്തിയാണ് ഇന്ത്യൻ സ്കോർ 142 ൽ എത്തിച്ചത്.
മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. മുർഷിദ ഖാട്ടുൺ 30 ഉം ക്യാപ്റ്റൻ നർഗീസ് സുൽത്താൻ 35 റൺസെടുത്ത് പുറത്തായി. മറ്റുള്ളവർക്ക് കാര്യമായ സംഭാവനകൾ നൽകാനായില്ല. ഇന്ത്യക്ക് വേണ്ടി ലെഗ് സ്പിന്നർ പൂനം യാദവ് 3 വിക്കറ്റ് വീഴ്ത്തി. ഷെഫാലി വർമയാണ് പ്ലെയർ ഓഫ് ദ മാച്ച്. രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതാണ്.