ബംഗാൾ ഉൾക്കടലിൽ ഇന്ത്യയും സഖ്യ കക്ഷികളും തമ്മിലുള്ള സംയുക്ത സൈനികഭ്യാസം ആരംഭിച്ചു. ഓപ്പറേഷൻ മലബാർ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസത്തിൽ ഇന്ത്യയോടൊപ്പം അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുക. രാജ്യങ്ങളുടെ നാവികസേനകൾ തമ്മിലുള്ള ഏകോപനവും കൂട്ടായ പ്രവർത്തനവും ഈ അഭ്യാസത്തിൽ പ്രകടമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ചൈനീസ് സൈനിക ആക്രമണഭീഷണിയുള്ള ഇന്തോ-പാസഫിക് മേഖലയിൽ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണ പ്രവർത്തനങ്ങൾ വർധിപ്പിക്കുക എന്നതാണ് ഓപ്പറേഷൻ മലബാറിന്റെ പ്രധാന ലക്ഷ്യം. അഭ്യാസത്തിന്റെ ആദ്യ ഘട്ടത്തിൽ കടലിന്റെ ഉപരിതലത്തിൽ നിന്നുള്ള ആക്രമണങ്ങളും, അന്തർ വാഹിനികൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളും, വ്യോമാക്രമണങ്ങൾ തടയുന്നതിനായുള്ള പരിശീലനങ്ങൾ നടക്കും. ക്രോസ്സ്-ഡെക്ക് ഫ്ലയിങ്, വെടിവെപ്പ് മുതലായവയും പരിശീലനത്തിൽ ഉൾപ്പെടുന്നുണ്ട്.
ഇന്ത്യൻ നാവിക യൂണിറ്റുകളായ യുഎസ്എൻ ഷിപ്പ് യുഎസ്എസ് ജോൺ എസ് മക് കെയ്ൻ, റാൻ ഷിപ്പ് എച്എംഎഎസ് ബല്ലാരത് എന്നിവയാണ് അഭ്യാസത്തിൽ പങ്കെടുക്കുക. 1992ലാണ് ആദ്യമായി ഓപ്പറേഷൻ മലബാർ ആരംഭിച്ചത്. ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത അഭ്യാസമായിരുന്നു അത്. പിന്നീട് 2015ൽ ജപ്പാനെയും അഭ്യാസത്തിൽ ഉൾപ്പെടുത്തി. 2007ലാണ് ആദ്യമായി ഓസ്ട്രേലിയ ഓപ്പറേഷൻ മലബാറിൽ പങ്കെടുക്കുന്നത്.