സ്പാനീഷ് ലീഗ് ഫുട്ബോളായ ലാലീഗയിൽ ബാഴ്സിലോണക്ക് ജയം. ലീഗിലെ അവസാനക്കാരായ വിസ്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ മറികടന്നത്. ബാഴ്സക്കായുളള മെസിയുടെ അഞ്ഞൂറാമത് മത്സരമായിരുന്നു ഇത്. ബാഴ്സക്കു വേണ്ടി 500 മത്സരത്തിൽ ബൂട്ടുകെട്ടുന്ന സപെയിൻകാരനല്ലാത്ത ആദ്യ താരമാണ് മെസി. സ്പാനിഷ് താരവും ബാഴ്സയിലെ സഹകളിക്കാരനുമായ സാവിയാണ് ബാഴ്സിലോണക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുളളത്. ലാലീഗയിൽ 750 മത്സരങ്ങളും മെസി പൂർത്തിയാക്കി.
500 മത് മത്സരത്തിൽ ബാഴ്സെയെ വിജയവഴിയിൽ എത്തിക്കാൻ മെസിക്കായി. മെസി നൽകിയ പാസിൽ ഫ്രാങ്കി ഡെ ജോങ്ങ് കളിയിലെ ഏക ഗോൾ നേടി. പരിക്കുമൂലം ഐബറിനെതിരായ അവസാന മത്സരത്തില് മെസി കളിച്ചിരുന്നില്ല. സൂപ്പർ താരങ്ങളുടെ അഭാവത്തിൽ ഐബർ ബാഴ്സയോട് സമനില പിടിച്ചിരുന്നു. ലീഗിൽ അഞ്ചാസ്ഥാനത്തുള്ള ബാഴ്സ മികച്ച വിജയം ലക്ഷ്യമിട്ടാണ് കളത്തിൽ ഇറങ്ങിയത് . എന്നാൽ മെസി അടക്കമുള്ള വൻ താരനിരയെ പ്രതിരോധിച്ച് അഭിമാനാർഹമായ പോരാട്ടമാണ് വിസ്ക കാഴ്ച വെച്ചത്.
ലീഗിൽ 16 കളികളിൽ നിന്ന് 28 പോയന്റുമായി അഞ്ചാസ്ഥാനത്താണ് ബാഴ്സ. ബുധനാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ബാഴ്സ അത്ലലറ്റിക് ക്ലബുമായി ഏറ്റുമുട്ടും