എല്‍ഡിഎഫിന്റെ തൃത്താല സ്ഥാനാര്‍ഥിയും മുന്‍ എം.പിയുമായ എം. ബി രാജേഷിന്റെ സിനിമാ സ്റ്റൈല്‍ പ്രചരണ വീഡിയോയെ വിമർശിച്ച് സാമൂഹ്യപ്രവർത്തക പി. ഗീത. കാലാ എന്ന രജനീകാന്ത് സിനിമയിലെ ബാക്ക് ഗ്രൗണ്ട് സ്‌കോറിനൊപ്പം സിനിമാ സ്റ്റൈലില്‍ സ്ലോ മോഷനില്‍ എം.ബി രാജേഷ് പുറത്തിറങ്ങുന്ന വീഡീയോ പാര്‍ട്ടി പ്രവര്‍ത്തകരും എം.ബി രാജേഷും ഉള്‍പ്പെടെ പങ്കുവെച്ചിരുന്നു.
പി. ഗീത എഴുതുന്നു:
ഒരു കാര്യം വളരെ വ്യക്തമാണ്. മംഗലശ്ശേരി നീലകണ്ഠനാണ് മലയാളികളായ രാഷ്ട്രീയ പ്രവർത്തകരെ ഏറ്റവും സ്വാധീനിച്ച കഥാപാത്രം. തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാർഥിയുടെ ഷൂ എൻട്രി, കുട ചൂടൽ, നടത്തം ഒക്കെ ഒരൊത്ത ആണിനു ചേർന്നതാക്കി മാറ്റിയിട്ടുണ്ട്. അപ്രതിരോധ്യനാട്യത്തിലൂടെ നടപ്പിലൂടെ സ്ഥാപിച്ചെടുക്കുന്ന ആ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിൻ്റേതാണെന്ന് ആരാണ് ഇവരെ തിരിച്ചറിയിക്കുക? രക്ഷകപുരുഷഭാവത്തോടെ നാടിനെയും നാട്ടാരെയും അഭിസംബോധന ചെയ്യുന്നയാൾക്ക് അഹോ കഷ്ടം എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളത്! മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ...