വോട്ടുറപ്പിക്കാനുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി കെ. മുരളീധരൻ നേമത്ത് പ്രചാരണം ആരംഭിച്ചു. ശബരിമലയും പൗരത്വ ബില്ലുമാകും തന്‍റെ പ്രധാന പ്രചാരണ ആയുധമെന്ന വ്യക്തമായ സൂചന നല്‍കിക്കൊണ്ടാണ് ആദ്യ തെരഞ്ഞെടുപ്പ് യോഗത്തില്‍ അദ്ദേഹം സംസാരിച്ചത്. 'ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും ചോദ്യംചെയ്തപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട വരെ പദയാത്രക്ക് നേതൃത്വം നല്‍കിയ ആളാണ് ഞാന്‍. അതുപോലെ പൌരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ കൊണ്ടുവന്നപ്പോള്‍ വടകരയിലെ എന്‍റെ മണ്ഡലത്തില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പദയാത്ര നടത്തിയതും ഞാന്‍ തന്നെ ആയിരുന്നു' എന്ന് അദ്ദേഹം പറഞ്ഞു.
ഏറെ കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവിലാണ് കെ. മുരളീധരൻ നേമത്ത് സ്ഥാനാര്‍ഥിയായി എത്തുന്നത്. കഴിഞ്ഞ രണ്ടു തവണയും ഘടകകക്ഷികൾക്കു കൊടുത്ത സീറ്റ് പിടിച്ചെടുക്കാൻ ഇത്തവണ മുരളിയെ നിയോഗിച്ചതോടെ തന്നെ നേമത്തെ കോൺഗ്രസ്–യുഡിഎഫ് നേതാക്കളും പ്രവർത്തകരും ആവേശത്തിലായിരുന്നു. ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനും സിപിഎം സ്ഥാനാർഥി വി. ശിവൻകുട്ടിയും നേരത്തേ പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്.