കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൈമറി ഹെൽത്ത് സെന്ററുകളുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധത്തിനായി ദ്രുതകർമ സംഘം പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് റാപ്പിഡ് റെസ്‌പോൺസ് ടീമിനെ സഹായിക്കാൻ അധ്യാപകരെ കൂടി നിയമിക്കുമെന്ന് ഇന്നത്തെ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
തിരുവനന്തപുരം കോർപറേഷനിൽ ഒരു വാർഡിൽ അഞ്ച് അധ്യാപകരെ നിയോഗിച്ചു. മുനിസിപ്പാലിറ്റിയിൽ രണ്ടും, പഞ്ചായത്ത് വർഡിൽ ഒന്നും അധ്യാപകർ ഈ ജോലിയിൽ ഏർപ്പെടും.
അതേസമയം, സ്വകാര്യമേഖലയില്‍ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുന്ന ആശുപത്രികള്‍ ഈടാക്കേണ്ട തുക സംബന്ധിച്ച് സംസ്ഥാനതലത്തിൽ ധാരണയുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2300 രൂപ മുതൽ 20,000 രൂപ വരെ പ്രതിദിന ചികിത്‌സാ ചെലവ് ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് ക്രമീകരിക്കാൻ ജില്ലാ ഭരണാധികാരികൾ ഇടപെടണം. സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ശനിയാഴ്ച നടക്കുന്ന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിൽ ജീവനക്കാരുടെ കുറവുണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതീവരൂക്ഷമായിരിക്കുകയാണ്. ഇന്നലെ 26995 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 28 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 137177 ആയി.