സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ജില്ലയായി എറണാകുളം മാറി. ഇവിടെ അതിതീവ്ര വ്യാപനമാണ്. തൊട്ടുപിന്നില്‍ കോഴിക്കോട് ജില്ലയുമുണ്ട്. അതേസമയം, സംസ്ഥാനത്തുള്ള വാക്സീന്‍ ഡോസ് രണ്ട് ദിവസത്തില്‍ തീരുമെന്നും 50 ലക്ഷം വാക്സീന്‍ ഡോസ് എത്രയും വേഗം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു.
എറണാകുളത്തും കോഴിക്കോടും തിരുവനന്തപുരത്തും സ്ഥിതി ആശങ്കാജനകമാണ്. എല്ലായിടത്തും ആശുപത്രി കിടക്കകള്‍ നിറയുകയണ്. ഇന്നലെമാത്രം സംസ്ഥാനത്ത് 28,447 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 4548 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 3939 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിച്ചില്ലെങ്കില്‍ വീണ്ടും പ്രശ്‌നം ഗുരുതരമാകും.
വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 315 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1756 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5663 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വിവിധ ജില്ലകളിലായി 3,91,463 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
അതേസമയം, സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സീന്‍ ലഭ്യമാക്കി ദേശീയ തലത്തില്‍ പ്രതിരോധം വികസിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 400 രൂപയ്ക്ക് വാക്സീന്‍ വാങ്ങാന്‍ 1300 കോടി രൂപ ചെലവാകും. ഇത് അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കും. കേന്ദ്രസര്‍ക്കാര്‍ സാര്‍വത്രിക സൗജന്യ വാക്സീന്‍ നയം മാറ്റിയതോടെ സംസ്ഥാനം പ്രതിസന്ധിയിലായി. ഈ നയംമാറ്റം വാക്സീന്‍ ലഭ്യതയെ ബാധിക്കുകയും രാജ്യത്ത് വാക്സീന്‍ വിതരണത്തില്‍ അസന്തുലിതാവസ്ഥയുണ്ടാക്കുകയും സംസ്ഥാനങ്ങളെ സാമ്പത്തികപ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും.