വിനാശകാരിയായ വൈറസിനെ നിസാരവത്കരിച്ചതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ലോകാരോഗ്യ സംഘടന. വൈറസിന് ഏതറ്റം വരെ പോകാമെന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് ഡബ്ല്യുഎച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് പറഞ്ഞു. പ്രതിദിന മരണനിരക്കിൽ ഇന്ത്യ റെക്കോർഡിലെത്തിയത് രാജ്യത്തിന്റെ വീഴ്ചയാണ്. വാക്‌സിനേഷനും പരിശോധനക്കും ചികിത്സക്കും വിമുഖത കാട്ടിയതാണ് മരണസംഖ്യ ഇത്ര ഉയരാൻ കാരണം. ഇന്ത്യയുടെ കോവിഡ് വ്യാപന തീവ്രതയിൽ താൻ ആശങ്കാകുലനാണെന്നും ജനീവയിൽ നടന്ന യോഗത്തിൽ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,624 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 1,66,10,481 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,38,67,997 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,89,544 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ 25,52,940 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 66,836 ആണ്. ഉത്തർപ്രദേശില്‍ 36,605. കേരളമാണ് മൂന്നാമതുള്ളത്. കേരളത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 28, 447 ആണ്. കർണാടക- 26,962, ഡൽഹി-24,331 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ കണക്കുകൾ. മെയ് പകുതിയോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണങ്ങൾ 5000 ന് മുകളിൽ ആകുമെന്ന് യൂണിവേഴ്സ്റ്റി ഓഫ് വാഷിങ്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആന്റ് ഇവല്യൂഷൻ (IHME) നടത്തിയ പഠനം പറയുന്നു. വരും ദിവസങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് പഠനത്തിൽ പറയുന്നത്. മെയ് പത്ത് ആകുമ്പോഴേക്കും ഇന്ത്യയിൽ പ്രതിദിന കോവിഡ് മരണങ്ങൾ 56,00 ആയിരിക്കും. ഏപ്രിൽ 12 മുതൽ ഓഗസ്റ്റ് ഒന്നുവരെ 3,29,000 കോവിഡ് മരണങ്ങൾ ഉണ്ടായേക്കാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരും.