ഐപിഎല്ലിൽ ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിൽ നടത്താൻ ശ്രമം. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 12 വരെ ടൂർണമെന്റ് ഷെഡ്യൂൾ ചെയ്യാനാണ് ഐപിഎൽ ഗവേണിംഗ് ബോഡി ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് ബിസിസിഐ അധികൃതർ ഐപിഎൽ ടീമുകളുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിയി. ബാക്കിയുള്ള 31 മത്സരങ്ങൾ നടത്താൻ 25 ദിവസം വേണ്ടിവരുമെന്നാണ് ബിസിസിഐ കണക്കാക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ മെയ് 4 നാണ് താൽക്കാലികമായി റദ്ദാക്കിയത്. ഐപിഎൽ ഗവേണിംഗ് ബോഡിയും ബിസിസിഐയും അടിയന്തര യോഗം ചേർന്നാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഐപിഎൽ ടീമുകളിലെ ഏതാനും താരങ്ങൾക്ക് കൊവിഡ് ബാധിച്ചിച്ചിരുന്നു. സൺറൈസസ് ഹൈദരാബാദിന്റെ ഒരു താരത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുബൈക്കെതിരായ മത്സരമാണ് ആദ്യം റദ്ദാക്കിയത്. തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് കോച്ച് എൽ ബാലാജിക്ക് രോഗം സ്ഥിരീകരിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ സന്ദീപ് വാര്യർ, വരുൺ ചക്രവർത്തി എന്നിവരും കൊവിഡ് ബാധിതരായി വൃദ്ധിമാൻ സാഹ, അമിത് മിശ്ര എന്നിവർക്കാണ് ഏറ്റവും ഒടുവിൽ കൊവിഡ് ബാധിച്ചത്. എല്ലാ മത്സരങ്ങളും മുംബൈയിലേക്ക് മാറ്റാൻ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാൽ ടീമുകൾ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മത്സരങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത്.
കൊവിഡ് വ്യാപനം അവസാനിക്കാതെ ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾക്ക് ഇന്ത്യ വേദിയാവില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡ് പൂർണമായും ഇല്ലാതായാൽ മാത്രമെ ഇന്ത്യയിൽ ഐപിഎൽ നടത്തുന്നത് ആലോചിക്കുകയുള്ളു, കളിക്കാർ രോഗബാധിതരായ പശ്ചാത്തലത്തിലാണ് ഐപിൽ റദ്ദാക്കിയത്. കൊവിഡ് കാലത്തും പലരാജ്യങ്ങളിലും ടൂർണമെന്റുകൾ നടക്കുന്നുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.
ഐപിഎൽ നേരത്തെ തന്നെ റദ്ദാക്കേണ്ടതായിരുന്നുവെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായം ഉയർന്നിരുന്നു. ആ ഘട്ടത്തിൽ മുംബൈയിലും ചെന്നൈയിലും കോവിഡ് കേസുകൾ വലിയ തോതിൽ ഉണ്ടായിരുന്നില്ല, അഹമ്മദാബാദിലും ഡൽഹിയിലും മത്സരങ്ങളെത്തിയപ്പോഴാണ് കോവിഡ് കേസുകൾ ഉയർന്നത്. നിലവിൽ വിദേശ താരങ്ങൾ ഉൾപ്പെടെ നാട്ടിലേക്ക് മടങ്ങി. മത്സരങ്ങൾ പുനരാരംഭിക്കണമെങ്കിൽ ക്വാറന്റൈൻ അടക്കം പൂർത്തിയാക്കേണ്ടിവരുമെന്നും ഗാംഗുലി പറഞ്ഞു. ഈ സീസൺ പൂർണമായും റദ്ദാക്കിയിട്ടില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശ താരങ്ങൾ ലഭ്യമായാൽ ടൂർണമെന്റ് പൂർത്തിയാക്കുമെന്നും ബിസിസിഐ അറിയിച്ചു.