കൊറോണ വൈറസ് ഭീതി വിട്ടൊഴിയാത്തതിന്‍റെ പശ്ചാത്തലത്തില്‍ ലോക സാമ്പത്തിക വിപണികളിൽ പിരിമുറുക്കം തുടരുന്നു. യൂറോപ്യൻ ഓഹരികൾ തകര്‍ച്ചയില്‍നിന്നും കരകയറുന്ന യാതൊരു ലക്ഷണവും കാണിക്കുന്നില്ല. ലണ്ടനിലെ എഫ്‌ടിഎസ്‌ഇ തുടക്കത്തില്‍ 100 പോയിന്റ് ഉയര്‍ന്നുവെങ്കിലും പെട്ടെന്നുതന്നെ സൂചിക 3% ഇടിഞ്ഞു. ആഗോള സ്റ്റോക്ക് മാർക്കറ്റുകളില്‍ റെക്കോർഡ് തോതിൽ ചാഞ്ചാട്ടം കാണിക്കുന്നു.
യുഎസിലേ ഡോ ജോണ്‍സ് മൂന്ന് പതിറ്റാണ്ടിലെ ഏറ്റവുംവലിയ ഇടിവാണ് കാണിക്കുന്നത്. "ഫിയർ ഗേജ്" എന്നറിയപ്പെടുന്ന ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ ഒരു പ്രധാന അളവുകോല്‍ റെക്കോർഡ് ഉയരത്തിലെത്തി നില്‍ക്കുകയാണ്. ടോക്കിയോ, ഹോങ്കോംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലെ വിപണികളും ഇതുവരെ കരകയറിയിട്ടില്ല. യൂറോപ്പിലെ പ്രധാന ഓഹരി സൂചികകളായ Cac 40 സൂചികയും ജർമ്മനിയുടെ Dax സൂചികയും 2% നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
സാമ്പത്തിക മാന്ദ്യം മറികടക്കാനാണ് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത്. ഇതിന് പുറമെ 700 ബില്യണ്‍ ഡോളര്‍ വിപണിയിലിറക്കുമെന്നും ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അതൊന്നും വിപണിയില്‍ പ്രതിഫലിക്കുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതാണ് പ്രധാന കാരണം.