കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് ഇതുവരെ 40 പേരിൽ കണ്ടെത്തിയെന്ന് കേന്ദ്ര സർക്കാർ. മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലാണ് വൈറസിന്റെ ഡൽറ്റാ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തത്. ഡൽറ്റാ പ്ലസ് വകഭേദത്തിന് പകരാനുള്ള കഴിവ് കൂടുതലാണെന്നും ശരീരത്തിലെ മോണോക്ലോണൽ ആന്റിബോഡിയെ പ്രതികൂലമായി ബാധിക്കുമെന്നും ഇൻസാകോഗിന്റെ പഠനത്തിൽ വ്യക്തമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഡെൽറ്റ പ്ലസ് വകഭേദത്തെ കുറിച്ച് ആരോഗ്യ മന്ത്രാലയം മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ബയോടെക്നോളജി വകുപ്പ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ) എന്നിവക്ക് കീഴിലെ 28 ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാക്കോഗ്.
മഹാരാഷ്ട്രയിൽ 21 പേരിലാണ് പുതിയ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചതാണിത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച 100 സാമ്പിളുകളിൽ നിന്നാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇവയിൽ 21 സാമ്പിളുകളിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ജാൽഗണിൽ ഏഴു കേസുകളും രത്നഗിരിയിൽ ഒമ്പതും മുംബൈയിൽ രണ്ടും പാൽഗറിലും സിന്ധുദർഗിലും താനെയിലും ഒന്നുവീതവും കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കും. ഇവരുടെ ജീവിത പശ്ചാത്തലവും പരിശോധിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിൽ വന്നിട്ടുള്ള സുപ്രധാന ജനിതകമാറ്റമാണ് ഡെൽറ്റ പ്ലസ്. ഡെൽറ്റ വകഭേദം ഇന്ത്യയിലാണ് ആദ്യം കണ്ടെത്തിയത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ളവയാണ് ഡെൽറ്റ പ്ലസ്. മാർച്ചിലാണ് ആദ്യമായി ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്യുന്നത്. പ്രതിരോധം ശക്തമാക്കിയില്ലെങ്കിൽ ഡെൽറ്റ, ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് ആശങ്ക സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.