തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ ചിത്രമായ കുറുപ്പും, മോഹന്‍ലാല്‍ ചിത്രം കുഞ്ഞാലി മരക്കാറും സുരേഷ് ഗോപിയുടെ കാവലും ഒ ടി ടി റിലീസിന് ഒരുങ്ങുന്നു. മൂന്ന് ചിത്രങ്ങളും ഈ മാസം തന്നെയാണ് ഒ ടി ടിയിലും പ്രദര്‍ശനവും ആരംഭിക്കുക. തിയേറ്ററിലൂടെ മാത്രം 80 കോടിലധികം കളക്ഷനാണ് കുറുപ്പ് ഇതുവരെ നേടിയിരിക്കുന്നത്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്‍റർടൈൻമെന്‍റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കറുപ്പ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പൊലീസിനെ വട്ടം കറക്കിയ സുകുമാര കുറുപ്പായി സിനിമയില്‍ എത്തിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. ഈ മാസം 17 നാണ് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒ ടി ടി പ്രദര്‍ശനം ആരംഭിക്കുക.
പ്രിയദര്‍ശന്‍ ചിത്രമായ കുഞ്ഞാലി മരക്കാറും ഈ മാസം 17 നാണ് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുക. 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ഒന്നിലധികം നാഷണല്‍ അവാര്‍ഡുകളും ലഭിച്ചിരുന്നു. കുഞ്ഞാലി മരക്കാര്‍ ചിത്രം അഞ്ചു ഭാഷകളിലായി 4000 ത്തോളം സ്ക്രീനുകളിലാണ് പ്രദര്‍ശനം നടത്തുന്നത്. മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, പ്രണവ് മോഹന്‍ലാല്‍, നെടുമുടിവേണു, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു തുടങ്ങി വന്‍ താര നിരകള്‍ തന്നെ ചിത്രത്തിലുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത സിനിമയായ കാവലും നെറ്റ്ഫ്ലിക്സിലൂടെയാണ് പുറത്തിറങ്ങുക. ചിത്രം 23 നായിരിക്കും ഒ ടി ടിയിലൂടെ റിലീസ് ചെയ്യുക. കഴിഞ്ഞ മാസം 25നായിരുന്നു കാവല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. അതേസമയം, ടോവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മിന്നൽ മുരളിയും ജോജു ജോര്‍ജിന്‍റെ മധുരം എന്നീ സിനിമകളും അധികം വൈകാതെ തന്നെ ഒ ടി ടിയിലൂടെ പ്രക്ഷകരുടെ മുന്നിലെത്തും.