അതിഥി തൊഴിലാളികളെ നിയമം ലംഘിക്കാൻ പ്രേരിപ്പിച്ച വെൽഫെയർ പാർട്ടി നേതാവ് അറസ്റ്റിൽ. വെല്‍ഫയര്‍ പാര്‍ടി ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴയാണ് അറസ്റ്റിലായത്. ഹരിപ്പാട് പോലീസാണ് അറസ്റ്റ് ചെയ്തത്. ലോക്ഡൗണും നിരോധനാജ്ഞയും ലംഘിക്കാൻ അതിഥി തൊഴിലാളികളെ പ്രേരിപ്പിച്ച കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പായിപ്പാട് മാതൃകയിൽ തൊഴിലാളികളെ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചു. തൊഴിലാളികളെ കൂട്ടി വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ചുനടത്താന്‍ നാസര്‍ ആറാട്ടുപുഴ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോൾ ഇതിനുള്ള തെളിവ് പൊലീസിന് ലഭിച്ചു. കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരവും കുറ്റംചുമത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു നാസര്‍.
പട്ടാമ്പിയിൽ അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ച സിഐടിയു നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു. പട്ടാമ്പി മുൻസിപ്പൽ ചെയർമാന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ ട്രെയിനുണ്ടെന്ന് വ്യാജ വാർത്ത് പ്രചരിപ്പിച്ച രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എടവണ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സാകിർ തുവ്വക്കാട് മുൻ പ്രസിഡന്റ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. ഐപിസി 153, കേരള പൊലീസ് ആക്ട് 118 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. സാമൂഹ മാധ്യമങ്ങളിലുടെയാണ് ഇരുവരും വ്യാജപ്രചരണം നടത്തിയത്. വാട്സ്ആപ്പ് സന്ദേശം നിരവധി ഗ്രൂപ്പുകളിലാണ് ഷെയർ ചെയ്യപ്പെട്ടത്. സന്ദേശം വിശ്വസിച്ച് ഏതാനം അതിഥി തൊഴിലാളികള്‍ നിലമ്പൂരിൽ യോഗം ചേര്‍ന്നിരുന്നു. തുടർന്ന് എടവണ്ണ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പിടിയിലായത്.
സാകിറിനെതിരെ കേസ് എടുത്ത വിവരം മലപ്പുറം ജില്ലാ കളക്ടർ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. മലപ്പുറം ജില്ലയിൽ മാത്രം 257 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേ സമയം തനിക്ക് ഫോണിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദേശം പ്രചരിപ്പിച്ചതെന്നാണ് സാകിറിന്റെ വാദം.