ഡൽഹി തബ് ലീഗി സമ്മേളനത്തിന് എത്തിയ 200 വിദേശ പ്രതിനിധികൾ ഒളിവിലെന്ന് പൊലീസ്. മതസമ്മേളനത്തിൽ സംബന്ധിക്കാൻ മാർച്ച് 1 നും 18 ഇടയിൽ ഡൽഹിയിൽ എത്തിയ 1100 ഓളം വിദേശ പ്രതിനിധികളിൽ 216 പേരാണ് ഇന്ത്യയിൽ തങ്ങിയത്. 16 പേരെ പൊലീസ് കണ്ടെത്തി. ഇവർ നിരീക്ഷണത്തിലാണ്. ഒളിവിലുള്ളവർ ഡൽഹി വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. വിവിധ ആരാധനാലയങ്ങളിലായി ഇവർ ഒളിച്ചുതാമസിക്കുന്നതായി സംശയമുണ്ട്. വിദേശികളെ കണ്ടെത്താൻ പള്ളികളിൽ ഉടൻ പരിശോധന നടത്തിയേക്കും. ആഭ്യന്തര മന്ത്രായത്തിന്റെ അനുമതി ലഭിച്ചാലാണ് പരിശോധന ആരംഭിക്കും.
ഡൽഹിയിൽ രോഗം സ്ഥിരീകരിച്ച 300 പേരിൽ 269 പേരും തബ് ലീഗി സമ്മേളനത്തിൽ പങ്കെടുത്തവരാണ്. സമ്മേളനത്തിൽ പങ്കെടുത്ത 3 പേർ ഡൽഹിയിൽ മരിച്ചു . സംസ്ഥാനത്ത് ഇതുവരെ 6 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സമ്മേളനത്തിൽ പങ്കെടുത്ത 900 ഓളം വിദേശികളെ ഇന്ത്യ കരിമ്പട്ടികയിൽപ്പെടുത്തി വിസ റദ്ദാക്കി.
ഇന്ത്യയിലെ തബ് ലീഗി ജമാഅത്തിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഡൽഹി പൊലീസും എൻഫോഴ്സ്മെന്റുമാണ് സാമ്പത്തിക സ്രോതസ് അന്വേഷിക്കുന്നത്. തബ് ലീഗി ജമാഅത്തിന്റെ നേതാവ് മൗലാനാ അസദിനും മറ്റ് 6 പേർക്കും ഡൽഹി പൊലീസ് നോട്ടീസ് നൽകി.