ചെന്നൈ: നടന്‍ വിജയിയുടെ പുതിയ ചിത്രമായ ബീസ്റ്റിന്‍റെ തിരക്കഥയും സംവിധാനവും പരാജയമാണെന്ന് വിജയിടെ പിതാവും സംവിധായകനുമായ എ ചന്ദ്രശേഖര്‍. സൂപ്പര്‍ താരത്തെ മാത്രം ലക്ഷ്യം വെച്ചുള്ള സിനിമയാണിത്. വിജയിയെപ്പോലെ ഒരു താരത്തെ ലഭിച്ചപ്പോള്‍ തിരക്കഥകൃത്ത് കാര്യമായി പണിയെടുത്തില്ലെന്നും ചിത്രം നായകന്‍ മൂലം വിജയിക്കുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നുവെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. കഴിവുള്ള സംവിധായകന്‍മാര്‍ മികച്ച ചിത്രമെടുത്ത് കഴിവു തെളിയിച്ചുകഴിഞ്ഞാല്‍ പിന്നെ സൂപ്പര്‍ താരങ്ങളെ വെച്ച് സിനിമ ചെയ്യാന്‍ അവസരം ലഭിക്കും. ഇതിനെ കാര്യമായി ഉപയോഗിക്കാതെ മടിപിടിച്ച് ഇരിക്കുന്നതുകൊണ്ടാണ് സിനിമകള്‍ക്ക് പലപ്പോഴും പ്രതീക്ഷിച്ച വിജയം ലഭിക്കാതെ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'ബീസ്റ്റ് സാമ്പത്തിക വിജയം നേടി മുന്നേറുമ്പോഴും തനിക്ക് സംതൃപ്തി നല്‍കിയില്ല. സിനിമയിലെ പാട്ടുകള്‍ വളരെ ആസ്വദിച്ചു. എന്നാല്‍ സിനിമ പാട്ടിന്‍റെ അത്രയും പോരായിരുന്നുവെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം. സംവിധായകര്‍ എപ്പോഴും അവരുടെ കഴിവുകള്‍ മനസിലാക്കി വേണം സിനിമകള്‍ ചെയ്യാന്‍. അതിനായി അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്താം. വിജയ് എന്ന നടന്‍റെ പ്രത്യേകത ഡാന്‍സും പാട്ടുമാണ്. അതിനെ പല അവസരങ്ങളിലും സംവിധായകന്‍ ഉപയോഗപ്പെടുത്തിയതായി തോന്നിയില്ല. സിനിമയില്‍ പല മാജിക്കും കാണിക്കാന്‍ സാധിക്കുക തിരക്കഥയിലൂടെയാണ്. എന്നാല്‍ ബീസ്റ്റിന് അത്തരമൊരു തിരക്കഥയുമുണ്ടായിരുന്നില്ല'- ചന്ദ്രശേഖര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞയാഴ്ചയാണ് വിജയിയുടെ ചിത്രം ബീസ്റ്റ് പുറത്തിറങ്ങിയത്. സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റിന്റെ സംവിധായകന്‍. വിജയിക്കൊപ്പം മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രത്തിന് റിലീസ് ഉണ്ടായിരുന്നു.