പാരിസ്: ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് അധികാരത്തുടര്‍ച്ച. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ 'നാഷണല്‍ റാലി' നേതാവ് മരീന്‍ ലെ പെന്നിനെയാണ് മാക്രോണ്‍ പരാജയപ്പെടുത്തിയത്. ഇതോടെ 20 വര്‍ഷത്തിനുശേഷം ഫ്രാന്‍സില്‍ വീണ്ടും അധികാരത്തിലെത്തുന്ന സിറ്റിങ് പ്രസിഡന്റെന്ന നേട്ടം മാക്രോണ്‍ സ്വന്തമാക്കി. 58.2 ശതമാനം വോട്ടോടെയാണ് മാക്രോണിൻറെ വിജയം. പെന്നിന് 42 ശതമാനം വോട്ടുകളാണ് ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധി മുതല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധവും റഷ്യ–യുക്രെയ്ന്‍ യുദ്ധവും വരെ പ്രചാരണായുധങ്ങളായ തെരഞ്ഞെടുപ്പാണ് ഫ്രാന്‍സില്‍ നടന്നത്.
വിജയിച്ചാൽ ഫ്രാൻസിൽ പ്രസിഡന്റാകുന്ന ആദ്യ വനിതയെന്ന ബഹുമതി മരീന്‍ ലെ പെന്നിന് സ്വന്തമാകുമായിരുന്നു. 2017-ലെ തെരഞ്ഞെടുപ്പിലും ഇരുവരുമായിരുന്നു നേർക്കുനേർ. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകണം, മുസ്ലിം സ്ത്രീകളുടെ ശിരോവസ്ത്രം നിരോധിക്കണം, അഭയാര്‍ഥികളെ അകറ്റി നിര്‍ത്തണം, കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കരുത് തുടങ്ങി തീവ്ര വലതുപക്ഷ ആശയങ്ങളില്‍ ഊന്നിയായിരുന്നു പെന്നിന്‍റെ പ്രചാരണം. മഹാമാരി സമയത്തെ നിലപാടുകളും, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിലയിലായതുമെല്ലാം മാക്രോണിന് തുണയായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തന്റെ ആശയങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചതുകൊണ്ടല്ല, മറിച്ച് ലെ പെന്നിനെ നിരസിക്കാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് തനിക്ക് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായതെന്ന് മാക്രോണ്‍ പ്രതികരിച്ചു. പരാജയം അംഗീകരിച്ച ലെ പെന്‍ തന്നെ പിന്തുണച്ചവരോട് നന്ദി പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൺ പിൻമാറിയതോടെ നിലവിലുള്ളതിൽ ഏറ്റവും സൈനികശേഷിയുള്ള രാജ്യമാണ് ഫ്രാൻസ്. യൂണിയനിലെ ഏറ്റവും മികച്ച സാമ്പത്തികശേഷിയുള്ള രണ്ടാമത്തെ രാജ്യവും ഫ്രാൻസാണ്. ജർമൻ ചാനസലർ സ്ഥാനത്ത് നിന്ന് ആംഗല മെർക്കൽ മാറിയതോടെ ഇന്ന് യൂറോപ്പിലെ ഏറ്റവും കരുത്തനായ നേതാവായാണ് മാക്രോണിനെ വിലയിരുത്തുന്നത്.