കൊറോണ വൈറസ് മഹാമാരി നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് യു.എ.ഇ. ഇതിനായി എമിറേറ്റ്സ് വിമാനം ഉപയോഗപ്പെടുത്താമെന്നും യു.എ.ഇ അംബാസിഡർ മുഹമ്മദ് അൽ ബന്ന വ്യക്തമാക്കി. കൊറോണ ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും, ബാക്കിയുള്ളവരെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍ യു.എ.ഇ മുന്‍കൈ എടുത്ത് നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്നുമാണ് അംബാസിഡര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് ബാധിതരായവര്‍ പോലും ആവശ്യമായ കൊറൈന്റന്‍ സൗകര്യവും ചികിത്സയും ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന് പരാതി ഉയര്‍ന്നുവരുന്നുണ്ട്. പ്രധാനമന്ത്രി ഇക്കാര്യം യു.എ.ഇ രാഷ്ട്രത്തലവന്‍മാരുമായി മാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചതുമാണ്. എന്നാല്‍ ഗൾഫിലെ ഇന്ത്യക്കാരെ അടിയന്തരമായി തിരികെ എത്തിക്കാൻ പദ്ധതിയില്ലെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
അതിനിടെ യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യു.എ.ഇയിലെ ഇന്ത്യക്കാരെ തിരികെയെത്തിച്ച് ക്വാറന്റൈൻ ചെയ്യാനും ചികിത്സ നൽകാനും നടപടി വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.