ഗുജറാത്ത്: എ ഐ എം ഐ എമ്മും ആം ആദ്മി പാര്‍ട്ടിയും ബിജെപിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ് വക്താവ് അലോക് ശര്‍മ. ബിജെപി എതിരാളിയായി കാണുന്നതും പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതും രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയുമാണെന്നും അലോക് ശര്‍മ പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പുകള്‍ എവിടെയൊക്കെ നടന്നാലും അവിടെ മതപരമായും വര്‍ഗീയപരമായും വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ ഐ എം ഐ എം ചെയ്യുന്നതെന്നും അലോക് ശര്‍മ കുറ്റപ്പെടുത്തി. ഈ രീതി ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും ബീഹാറിലും കണ്ടതാണെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തരാഖണ്ഡിലും ഇതേരീതിയാണ് എ ഐ എം ഐ എം തുടരുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിലെ ആളുകള്‍ കൂടുതലായി താമസിക്കുന്ന ഹരിദ്വാർ, ഉദ്ധം സിംഗ് നഗർ, നൈനിറ്റാൾ തുടങ്ങിയ ജില്ലകളില്‍ ഒവൈസി സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും വോട്ടുവിഭജിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഗുജറാത്തിലും ഇതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപിയും എ ഐ എം ഐ എമ്മും രഹസ്യയോഗം ചേര്‍ന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. ഗുജറാത്തില്‍ ബിജെപി പരാജയത്തിന്‍റെ വക്കിലാണ്. അതുകൊണ്ട് തന്നെ അവര്‍ ആം ആദ്മിയുടെയും എ ഐ എം ഐ എമ്മിന്‍റെ സഹായം തേടുമെന്ന് വ്യക്തമാണ്. ബിജെപിയുടെ ബി, സി, ഡി ടീമുകളെ തിരിച്ചറിയാനും അവരോട് ജാഗ്രത പുലർത്താനും ഗുജറാത്തിലെ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയാണ് - അലോക് ശര്‍മ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡല്‍ഹി ഉപമുഖ്യമന്ത്രിയെ മണിക്കൂറുകളോളമാണ് ദേശിയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് പിന്നാലെ മനീഷ് സിസോദിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. സിബിഐയുടെ ഓഫീസിന് പുറത്തുവെച്ച് അത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ ആരും തയ്യാറാകില്ല. ബിജെപിയുടെയും എ എ പിയുടെയും ഒത്തുകളിയാണ് ഇതിലൂടെ വെളിവാകുന്നതെന്നും അലോക് ശര്‍മ പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. നരേന്ദ്രമോദി ഒരു ക്ലാസ് റൂമില്‍ ഇരിക്കുന്ന ചിത്രം എല്ലാവരും സോഷ്യല്‍ മീഡിയില്‍ കണ്ടതാണ്. എന്നാല്‍ ആ ക്ലാസ് റൂം എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. ആ ക്ലാസ് റൂമിന് ഒരു ജനാല പോലുമില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.