ദോഹ: ഖത്തറിലേത് തന്‍റെ അവസാന ലോകകപ്പ് മത്സരമായിരിക്കാമെന്ന് അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. തനിക്ക് ആരോഗ്യപരമായ പ്രശ്നങ്ങളൊന്നും നിലവിലില്ല. പൂര്‍ണ ആരോഗ്യത്തോടെയാണ് താന്‍ മത്സരത്തിനെത്തിയിരിക്കുന്നതെന്നും മെസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച സഹതാരങ്ങളിൽ നിന്ന് അകന്ന് ചെറിയ രീതിയിലുള്ള പരിശീലനം മാത്രമേ മെസി നടത്തിയിരുന്നുള്ളൂ. ഇതിനുപിന്നാലെയാണ് മെസിക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'സഹതാരങ്ങളിൽ നിന്നും മാറി പരിശീലനം നടത്തിയെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഒരു മുന്‍കരുതലിന്‍റെ ഭാഗമായാണ് അത്തരമൊരു നീക്കം നടത്തിയത്. എനിക്ക് ആരോഗ്യപരമായ മറ്റ് പ്രശ്നങ്ങളൊന്നും നിലവില്ല. ഈ ലോകകപ്പിനായി പ്രത്യേകം തയ്യാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ല. ഒരു പക്ഷെ ഇത് എന്റെ അവസാന ലോകകപ്പ് മത്സരമായേക്കാം. അതുകൊണ്ട് തന്നെ എന്‍റെയും നിങ്ങളുടെയും സ്വപ്നം സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2014 ല്‍ ഫൈനല്‍ കളിച്ച ടീമിനെ പോലെ തന്നെ ശക്തമായ സ്‌ക്വാഡാണ് ഇത്തവണത്തേതും. ഐക്യവും പരസ്പര ധാരണയും ടീമിനുണ്ട്. അതിനാല്‍ തന്നെ കപ്പിനായി പരമാവധി പോരാടും - മെസി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ലോകകപ്പ് മത്സരം നടക്കുന്നത് വളരെ നല്ലതാണെന്നും മെസില്‍ അഭിപ്രായപ്പെട്ടു. എല്ലാതവണയും ടൂര്‍ണമെന്‍റുകള്‍ക്ക് ശേഷം ലോകകപ്പ് മത്സരം നടക്കുന്നതിനാല്‍ മിക്ക കളിക്കാരും പരിക്കുമായിട്ടായിരിക്കും മത്സരത്തിനെത്തുക. എന്നാല്‍ ഇത്തവണ അങ്ങനെയല്ല. ക്ലബ് സീസണിന്‍റെ ഇടയിലാണ് ലോകകപ്പ് മത്സരം നടക്കുന്നതെന്നതിനാല്‍ അത്തരം പ്രശ്നങ്ങളുണ്ടായിരിക്കില്ലെന്നും മെസി കൂട്ടിച്ചേര്‍ത്തു. മെസിയുടെ അഞ്ചാമത്തെ ലോകകപ്പ് മത്സരമാണിത്.