ഏകസിവിൽ കോഡിനെതിരെ വോട്ട് ചെയ്യാന്‍ കോൺഗ്രസിൻ്റെ മുതിർന്ന അംഗങ്ങളൊന്നും സഭയിൽ ഉണ്ടായിരുന്നില്ലെന്ന് കെ ടി ജലീല്‍. മുസ്ലിങ്ങളുടെ ജീവൽമരണ പ്രശ്നമെന്ന് പറയാവുന്ന പൗരത്വ ഭേദഗതി നിയമം പാർലമെൻ്റിൽ കൊണ്ടുവന്നപ്പോഴും, വിവാഹമോചനം നടത്തുന്ന മുസ്ലിം പുരുഷന് മാത്രം ശിക്ഷ ഉറപ്പാക്കുന്ന മുത്തലാഖ് ബിൽ സഭയിൽ അവതരിപ്പിച്ചപ്പോഴും, കാശ്മീരിൻ്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞുകൊണ്ടുള്ള നിയമനിർമാണത്തിന് ബി.ജെ.പി മുതിർന്നപ്പോഴും കോൺഗ്രസ് എം.പിമാർ എതിർത്ത് വോട്ട് ചെയ്യാതെ "അഴകൊഴമ്പൻ" സമീപനം സ്വീകരിച്ച് സഭയിൽ നിന്ന് മാറിനിന്നതാണ് കണ്ടത്. കോൺഗ്രസ് ഈ മൂന്ന് കാര്യങ്ങളിലും വ്യക്തമായ അഭിപ്രായം ഇതുവരെ പറഞ്ഞിട്ടില്ലെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കോൺഗ്രസ്സും കാവി പുതക്കുന്നു.
കോൺഗ്രസ് കുറച്ചു കാലമായി ബി.ജെ.പിയുടെ നയപരിപാടികൾക്ക് പിറകെയാണ് സഞ്ചരിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗത്തിൻ്റെ വിശിഷ്യാ മുസ്ലിങ്ങളുടെ ജീവൽമരണ പ്രശ്നമെന്ന് പറയാവുന്ന പൗരത്വ ഭേദഗതി നിയമം പാർലമെൻ്റിൽ കൊണ്ടുവന്നപ്പോഴും, വിവാഹമോചനം നടത്തുന്ന മുസ്ലിം പുരുഷന് മാത്രം ശിക്ഷ ഉറപ്പാക്കുന്ന മുത്തലാഖ് ബിൽ സഭയിൽ അവതരിപ്പിച്ചപ്പോഴും, കാശ്മീരിൻ്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞുകൊണ്ടുള്ള നിയമനിർമാണത്തിന് ബി.ജെ.പി മുതിർന്നപ്പോഴും കോൺഗ്രസ് എം.പിമാർ എതിർത്ത് വോട്ട് ചെയ്യാതെ "അഴകൊഴമ്പൻ" സമീപനം സ്വീകരിച്ച് സഭയിൽ നിന്ന് മാറിനിന്നതാണ് കണ്ടത്. കോൺഗ്രസ് ഈ മൂന്ന് കാര്യങ്ങളിലും വ്യക്തമായ അഭിപ്രായം ഇതുവരെ പറഞ്ഞിട്ടില്ല.
സമാന സമീപനത്തിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഏകസിവിൽകോഡുമായി ബന്ധപ്പെട്ട് ഇന്ന് രാജ്യസഭയിൽ കണ്ടത്. ഇടതുപക്ഷ അംഗങ്ങൾ ഏകസിവിൽ കോഡ് നടപ്പിലാക്കാൻ ആവശ്യപ്പെടുന്ന സ്വകാര്യബിൽ അവതരണത്തെ ശക്തമായി എതിർത്ത് വോട്ട് ചെയ്തു. എന്നാൽ കോൺഗ്രസിൻ്റെ മുതിർന്ന അംഗങ്ങളൊന്നും അഭിപ്രായം പറയാൻ സഭയിൽ ഉണ്ടായിരുന്നില്ല. ഇരട്ടത്താപ്പ് സഹിക്കവയ്യാതെ മുസ്ലിംലീഗ് എം.പി പി.വി അബ്ദുൽ വാഹാബ് തൻ്റെ അമർഷം മറയില്ലാതെ രാജ്യസഭയിൽ രേഖപ്പെടുത്തി.
ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേരള നിയമസഭയിൽ സർക്കാർ കൊണ്ടുവന്ന നിയമത്തെ ലീഗ് പിന്തുണച്ചത് അതിൻ്റെ നിജസ്ഥിതി മനസ്സിലാക്കിയാണ്. വൈസ് ചാൻസലർമാരായി യോഗ്യനായ മുസ്ലിം പേരുള്ളയാളെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിസിയാക്കാതിരുന്ന ഗവർണറുടെ നടപടിയിൽ ലീഗും അപകടം മണത്തിരുന്നു.
മുസ്ലിംലീഗ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ കെ.എം. സീതി സാഹിബിൻ്റെ പൗത്രനായ അറിയപ്പെടുന്ന ഇടതുപക്ഷ എഴുത്തുകാരനും പണ്ഡിതനുമായ ഡോ: കെ.എം സീതിയെ ആർ.എസ്.എസ് കൽപ്പിച്ചതനുസരിച്ച് ഗവർണർ വി.സി പട്ടികയിൽ നിന്ന് വെട്ടിയിരുന്നു. സമാന സാഹചര്യം ഭാവിയിലും വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന ലീഗിൻ്റെ ഉത്കണ്ഠ തീർത്തും ന്യായമാണ്.
ലീഗിനെ വെട്ടിലാക്കാൻ ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ബില്ലിൻ്റെ വോട്ടെടുപ്പിൽ വോട്ടിംഗിൽ നിന്ന് വിട്ടുനിൽക്കാനാണത്രെ കോൺഗ്രസ് തീരുമാനം. ഇത് ലീഗിനെ പ്രയാസപ്പെടുത്തുമെന്ന് ഉറപ്പാണ്.
ലീഗ് കാര്യങ്ങൾ ശരിയാംവിധം മനസ്സിലാക്കുന്നു എന്നുള്ളത് സ്വാഗതാർഹമാണ്. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ യഥാർത്ഥ സുഹൃത്ത് ആരാണെന്ന് തിരിച്ചറിയാൻ കഴിയലാണ് വർത്തമാന കാലത്ത് മുസ്ലിംലീഗിൻ്റെ ഏറ്റവും വലിയ വിജയം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക