പിതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഫേസ്ബുക്കിനെതിരെ പരാതിയുമായി മകന്‍ എത്യോപ്യന്‍ കോടതിയെ സമീപിച്ചു. വംശീയ കലാപത്തെ തുടര്‍ന്ന് വെടിയേറ്റ് കൊല്ലപ്പെട്ട പ്രൊഫസര്‍ മീര്‍ഗ് അമാരേയുടെ മകന്‍ അബ്രഹാം മീര്‍ഗാണ് കോടതിയെ സമീപിച്ചത്. തന്‍റെ പിതാവിന്‍റെ കൊലപാതകത്തിന് കാരണം ഫേസ്ബുക്കാണെന്നും എത്യോപ്യയിലെ ആഭ്യന്തര കലാപ സമയത്ത് ഫേസ്ബുക്കിലെ അല്‍ഗോരിതം വിദ്വേഷവും അക്രമവും പടരാനാണ് സഹായിച്ചതെന്നുമാണ് അബ്രഹാം നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ഫേസ്ബുക്കിലെ അല്‍ഗോരിതം മാറ്റണമെന്നും അക്രമത്തിന് ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫേസ്ബുക്ക് വഴിയുണ്ടാകുന്ന വിദ്വേഷ പ്രചാരണങ്ങള്‍ നിയന്ത്രിക്കുന്നതിനുവേണ്ടി വന്‍തുക ചെലവഴിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ 'മെറ്റ' അടുത്തിടെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അബ്രഹാം മീര്‍ഗ് കോടതിയെ സമീപിച്ചത്. എത്യോപയില്‍ സര്‍ക്കാരും സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധിപ്പേരാണ് മരണപ്പെട്ടത്. കൂടാതെ പ്രക്ഷോഭത്തിന് ശേഷം 40,0000 - ലധികം ആളുകള്‍ പട്ടിണിക്ക് സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയതെന്നും പരാതിയില്‍ പറയുന്നു. 2021 നവംബര്‍ 3 ന് സര്‍വ്വകലാശാലയില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു പ്രൊഫസര്‍ മീര്‍ഗ് അമാരേ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.