കൊച്ചി: പത്താന്‍ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തില്‍ പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. പത്താന്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഒരു കലാകാരനെന്ന നിലയില്‍ തന്നെ വളരെയധികം വേദനിപ്പിക്കുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു. അനാവശ്യമായാണ് സിനിമയ്ക്കെതിരെ വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്. ഒരു കലാരൂപത്തെ ഇത്തരത്തിൽ നിരീക്ഷണങ്ങൾക്കും വീക്ഷണങ്ങൾക്കും ഇരയാക്കുന്നതിൽ ദുഃഖമുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന 'കാപ്പ' സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പൃഥ്വിരാജിന്‍റെ പ്രതികരണം.
കഴിഞ്ഞ ദിവസം ദീപിക പദുക്കോണ്‍ -ഷാറൂഖ് ഖാന്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താന്‍ സിനിമക്കെതിരെ മുംബൈ പൊലീസ് കേസ് എടുത്തിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം റിലീസ് ചെയ്തത്. ഇതില്‍ ദീപിക പദുക്കോണ്‍ ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ അനുകൂലികളാണ് സിനിമയ്ക്കെതിരെ ആദ്യം ബഹിഷ്കരണാഹ്വാനവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാർ ഷാറൂഖ് ഖാന്‍റെയും ദീപകയുടെയും കോലം കത്തിക്കുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായ കാപ്പയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. കാപ്പയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഈ മാസം 22-ന് ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിക്കുക. ഗുണ്ടാ തലവനില്‍ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തുന്ന ഒരാളാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കൊട്ട മധുവെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് കാപ്പ. 'കാപ്പ നിതീയല്ല, നിയമമാണ്' എന്നാണ് ചിത്രത്തിന് ടാഗ് ലൈനായി നല്‍കിയിരിക്കുന്നത്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.