വാഷിംഗ്‌ടണ്‍: സാമൂഹിക മാധ്യമമായ ട്വിറ്ററിന്‍റെ മേധാവി സ്ഥാനത്ത് ഒരു വര്‍ഷം കൂടെ തുടരുമെന്ന് ഇലോന്‍ മസ്ജ്. 2023 അവസാനത്തോടെ ട്വിറ്ററിന്‍റെ മേധാവി സ്ഥാനം ഒഴിയണമെന്നാണ് താന്‍ കരുതുന്നതെന്ന് ദുബായില്‍ വെച്ച് നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ മസ്ക് പറഞ്ഞു. അടുത്തിടെ മേധാവി സ്ഥാനം രാജിവെക്കണോ എന്ന് ചോദിച്ച് മസ്ക് ട്വിറ്ററില്‍ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം ആളുകളും മസ്ക് സിഇഒ സ്ഥാനത്ത് തുടരേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. 42.5% ഉപഭോക്താക്കൾ മാത്രമാണ് മസ്ജ് തുടരണമെന്ന് അഭിപ്രായപ്പെട്ടത്. ഇതിനുപിന്നാലെ നല്ലൊരു വിഡ്ഢിയെ കിട്ടിയാല്‍ താന്‍ ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ഇലോണ്‍ മസ്ക് അറിയിച്ചിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലടക്കം മസ്കിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നുവരുന്നതിന് കാരണമാവുകയും ചെയ്തിരുന്നു.
അതേസമയം, സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നലെ ലോകസമ്പന്നരിലെ ഒന്നാം സ്ഥാനത്തുനിന്നും പുറകോട്ടുപോയ അദ്ദേഹം താമസിയാതെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചേക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഫേസ്ബുക്ക് പോലെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കാത്ത ട്വിറ്ററിനെ പുനരുജ്ജിവിപ്പിക്കാന്‍ മസ്കിന് സാധിച്ചാല്‍ അത് അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ മികച്ച വിജയമായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ട്വിറ്ററിനെ സാമ്പത്തികമായി ഉയര്‍ത്തിക്കൊണ്ട് വന്നതിനുശേഷം കമ്പനിയില്‍ പുതിയ മേധാവിയെ നിയമിക്കാനാണ് മസ്ക് ഉദ്ദേശിക്കുന്നതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.