കൊറോണ വൈറസ് പടരുന്നത് തടയാൻ ഏഴ് ആഴ്ച മുമ്പ് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഇറ്റലി ലഘൂകരിക്കുന്നു. മെയ് 4 മുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ പറഞ്ഞു. മാസ്ക് ധരിച്ചുകൊണ്ട് ആളുകൾക്ക് അവരുടെ ബന്ധുക്കളെ ചെറിയ തോതിൽ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നത് അടക്കമുള്ള നേരിയ നിയന്ത്രണങ്ങള്‍ മാത്രമേ ഇനിയുണ്ടാകൂ. പാർക്കുകൾ വീണ്ടും തുറക്കും, പക്ഷേ സെപ്റ്റംബർ വരെ സ്കൂളുകൾ അടച്ചിടാന്‍ തന്നെയാണ് തീരുമാനം. സ്വിറ്റ്സർലൻഡ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറ്റലിയിൽ ഇന്നലെ 260 പേര്‍കൂടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മാർച്ച് 14-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത് എന്നതാണ് ഏറെ ആശ്വാസകരം. യൂറോപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും (26,644) ഇറ്റലിയില്‍ തന്നെയാണ്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം അവിടെ 197,675 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകളുടെ എണ്ണം അനുദിനം ഗണ്യമായി കുറഞ്ഞുവരുന്നതാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന് സര്‍ക്കാര്‍ പറയുന്ന ന്യായം.
കോണ്ടെ പ്രക്യാപിച്ച പുതിയ പ്രധാന ഇളവുകള്‍ ഇനി പറയുന്നവയാണ്:
ആളുകളെ അവരുടെ സ്വന്തം പ്രദേശങ്ങളിൽ പുറത്തിറങ്ങാന്‍ അനുവദിക്കും. എന്നാല്‍, തൊട്ടടുത്ത പ്രദേശത്തേക്ക് പോലും പോകാന്‍ അനുവാദമുണ്ടാകില്ല.
ശവസംസ്‌കാര ചടങ്ങുകളില്‍ പരമാവധി 15 പേർക്ക് പങ്കെടുക്കാം.
അത്‌ലറ്റുകൾക്ക് പരിശീലനം പുനരാരംഭിക്കാം. ജനങ്ങള്‍ക്ക് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും അനുവാദമുണ്ട്.
ബാറുകളും റെസ്റ്റോറന്റുകളും മെയ് 4 മുതൽ വീണ്ടും തുറക്കും. എന്നാൽ ഭക്ഷണം വീട്ടിലോ ഓഫീസിലോ കൊണ്ടുപോയി കഴിക്കണം.
ബ്യൂട്ടി സലൂണുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവ ജൂൺ 1 മുതൽ മാത്രമേ വീണ്ടും തുറന്നു പ്രവര്‍ത്തിക്കൂ.
കൂടുതൽ റീട്ടെയിൽ ഷോപ്പുകളും മ്യൂസിയങ്ങളും ലൈബ്രറികളും മെയ് 18 ന് വീണ്ടും തുറക്കും.
മെയ് 18 മുതൽ സ്പോർട്സ് ടീമുകൾക്ക് ഗ്രൂപ്പ് പരിശീലനം നടത്താനും കഴിയും.