വാഷിംഗ്‌ടണ്‍: ഹാഷ് ടാഗ് കണ്ടുപിടിച്ച ക്രിസ് മെസിന ട്വിറ്ററില്‍ നിന്നും രാജിവെച്ചു. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയുടെ പോളിസില്‍ വരുത്തിയ മാറ്റങ്ങളില്‍ പ്രതിഷേധിച്ചാണ് ക്രിസ് മെസിന രാജിവെച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്കൌണ്ട് വെരിഫിക്കേഷന്‍റെ ഭാഗമായി നല്‍കിയിരുന്ന ബ്ലൂ ടിക്ക് മസ്ക് കഴിഞ്ഞ ദിവസം പിന്‍വലിക്കുകയും പണം അടച്ച് സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇനി മുതല്‍ വെരിഫിക്കേഷന്‍ ചിഹ്നം ലഭിക്കുകയുള്ളുവെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്രിസ് മെസിന ട്വിറ്റര്‍ വിടാന്‍ തീരുമാനിച്ചത്.
തന്‍റെ ബ്ലൂ ടിക്ക് അസാധുവാക്കിയതല്ല ട്വിറ്റർ വിടാനുള്ള കാരണമെന്നും, നിലവിലെ വെരിഫിക്കേഷൻ സംവിധാനം കൈകാര്യം ചെയ്യുന്ന രീതി തന്നെ രാജിയിലേക്ക് നയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറു മാസക്കാലം കൊണ്ട് ലഭിക്കുന്നതിനെക്കാൾ പരിഗണനയും മാന്യതയും ട്വിറ്റർ അർഹിക്കുന്നുണ്ടെന്നും മെസിന ദ വെർജിനോട് വ്യക്തമാക്കി. അതോടൊപ്പം അദ്ദേഹം തന്‍റെ അക്കൌണ്ട് പ്രൈവറ്റ് ആക്കുകയും ചെയ്തു.
വ്യാജന്മാര്‍ പേര് സ്വന്തമാക്കാതിരിക്കാന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ട്വിറ്റര്‍ നല്‍കിവന്ന സുരക്ഷാ മുദ്രയാണ് ബ്ലു ടിക്. ഇതുവരെ സൗജന്യമായി വെരിഫിക്കേഷന്‍ ലഭിച്ച എല്ലാ അക്കൗണ്ടുകളുടെയും വെരിഫിക്കേഷന്‍ മാര്‍ക്ക് ഏപ്രില്‍ 1 മുതല്‍ ട്വിറ്റര്‍ നീക്കംചെയ്തുതുടങ്ങി. ഇലോണ്‍ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെയാണ് ട്വിറ്ററിലെ വെരിഫിക്കേഷന് സബ്‌സ്‌ക്രിപ്ക്ഷന്‍ ഏര്‍പ്പെടുത്തിയത്.
പ്രതിമാസം ഓണ്‍ലൈനായി എട്ട് ഡോളറും ആപ്പുവഴി 11 ഡോളറും നല്‍കാന്‍ തയാറാവാത്തവരുടെ വെരിഫിക്കേഷന്‍ ഒഴിവാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇന്ത്യയില്‍ ഐ ഒ എസ്, ആന്‍ഡ്രോയ്ഡ് വരിക്കാര്‍ക്ക് 900 രൂപയും വെബ്‌സൈറ്റില്‍ 650 രൂപയുമാണ് പ്രതിമാസ നിരക്ക്. പ്രതിവര്‍ഷം 6800 രൂപയുടെ പ്രീമിയം സേവനവും ട്വിറ്റര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.