ഡല്‍ഹി: ലോണുകള്‍ വാഗ്ദാനം ചെയ്യുന്ന 3500 ആപ്പുകള്‍ നിരോധിച്ച് ഗൂഗിള്‍. നിയമപരമായി പ്രവര്‍ത്തിക്കാത്ത ആപ്ലിക്കേഷന്‍സാണ് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തത്. ഇത്തരം ആപ്പുകള്‍ നിരവധി ആളുകളെ തട്ടിപ്പിന് ഇരയാക്കുന്നുണ്ടെന്നും അതിനാല്‍ പ്ലേ സ്റ്റോര്‍ നിയമങ്ങള്‍ പാലിക്കാത്ത ആപ്പുകളാണ് നിരോധിച്ചതെന്നും ഗൂഗിള്‍ അറിയിച്ചു. പേര്‍സണല്‍ ലോണ്‍ അടക്കമുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷന്‍സിന്‍റെ നയങ്ങളില്‍ ഗൂഗിള്‍ 2021- ല്‍ മാറ്റം വരുത്തിയിരുന്നു.
ഇതനുസരിച്ച്, ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നുള്ള ലൈസന്‍സ് ലഭിച്ചതായി വ്യക്തമാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍, ലൈസന്‍സുള്ള ലോണ്‍ ദാതാക്കള്‍ക്ക് ലോണ്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള പ്ലാറ്റ്‌ഫോം മാത്രമാണെന്ന് തെളിയിക്കണം. ഡെവലപ്പര്‍ അക്കൗണ്ടിന്റെ പേരും രജിസ്റ്റര്‍ ചെയ്ത ബിസിനസിന്റെ പേരും ഒന്നാണെന്നും ആപ്പ് ഡെവലപര്‍മാര്‍ തെളിയിക്കണം. ഈ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്ത ആപ്പുകളാണ് ഗൂഗിള്‍ നിരോധിച്ചത്.
അതേസമയം, സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് അപകടരമായേക്കാവുന്ന 36ആപ്പുകള്‍ ഗൂഗിള്‍ അടുത്തിടെ നിരോധിച്ചിരുന്നു. ഉപയോക്താക്കള്‍ അറിയാതെ ഫോണിലെ വിവരങ്ങള്‍ ക്രോഡീകരിക്കുന്ന ആപ്പുകളാണ് ഗൂഗിള്‍ നിരോധിച്ചിരിക്കുന്നത്. ഗ്ലോബൽ കമ്പ്യൂട്ടർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ മകാഫീ (MacAfee) ആണ് ഇത്തരം മൊബൈല്‍ ആപ്ലിക്കേഷന്‍സ് കണ്ടെത്തിയത്. ഓരോ അപ്ലിക്കേഷനും ഗൂഗിളിന്‍റെ സ്വകാര്യത നയങ്ങള്‍ പാലിക്കേണ്ടതുണ്ട്. കമ്പനിയുടെ പോളിസികള്‍ അംഗീകരിക്കാതെ പ്രവര്‍ത്തിച്ച ആപ്ലിക്കേഷനെയാണ് നീക്കം ചെയ്തതെന്ന് ഗൂഗിള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.