ഡല്‍ഹി: ബിജെപി എം പിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനുമായ ബ്രിജ് ഭൂഷനെതിരായ ലൈംഗീക പീഡന പരാതിയില്‍ ഗുസ്തി താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഒളിമ്പിക്സ് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്. പരാതി നല്‍കാതെ വീട്ടിലിരുന്നാല്‍ പോലീസ് കേസ് എടുക്കില്ല. ഇത്തരം പരാതി ഉന്നയിക്കുന്നവര്‍ മൂന്ന് മാസം മുന്‍പ് പോലീസിനെ സമീപിക്കണമായിരുന്നുവെന്നും യോഗേശ്വര്‍ ദത്ത് പറഞ്ഞു. ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതിയിൽ അംഗമായിരുന്നു യോഗേശ്വര്‍ ദത്ത്.
അതേസമയം, ബ്രിജ് ബുഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. കേസ് എടുത്തതുകൊണ്ട് മാത്രം ബ്രിജ് ഭൂഷനെതിരായ സമരം അവസാനിപ്പിക്കില്ലെന്ന് ഗുസ്തി താരങ്ങള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയും അദ്ദേഹത്തെ ജയിലില്‍ അടക്കുകയും ചെയ്താല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളൂവെന്നും താരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. '
സുപ്രിംകോടതി ഇടപെട്ടതോടെയാണ് ബ്രിജ് ഭൂഷനെതിരെ ഡൽഹി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് എഫ്.ഐ.ആറുകളാണ് ബ്രിജ് ഭൂഷനെതിരെ രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത താരം നൽകിയ പരാതിയിൽ പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണ് ഒരു എഫ്.ഐ.ആർ. ശേഷിക്കുന്ന ആറ് പേരുടെ പരാതിയിലാണ് രണ്ടാമത്തേത്.