ന്യൂയോര്‍ക്ക്: ട്വിറ്റര്‍ ജീവനക്കാരുടെ പാരന്റൽ ലീവും വെട്ടിക്കുറച്ച് ഇലോൺ മസ്ക്. നേരത്തേ 20 ആഴ്ച ആയിരുന്നു പാരന്റൽ ലീവായി അനുവദിച്ചത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അത് 14 ദിവസമായി വെട്ടിച്ചുരുക്കിയിരിക്കുകയാണ് മസ്ക്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജീവനക്കാരോടുള്ള മസ്കിന്‍റെ സമീപനത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിടക്കം കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മസ്കിന്‍റെ തൊഴിലാളി വിരുദ്ധ നിലപാടിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന വിമര്‍ശനം.
ഇലോണ്‍ മസ്ക് ഏറ്റെടുത്തതിനുപിന്നാലെ മുന്നറിയിപ്പൊന്നും കൂടാതെ നേരത്തെ 3700 പിരിച്ചുവിട്ടിരുന്നു. ട്വിറ്റർ പ്രതിദിനം 40 ലക്ഷം ഡോളറോളം നഷ്ടം നേരിടുന്നുണ്ടെന്നും ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നുമാണ് ഇലോണ്‍ മസ്ക് പറഞ്ഞത്. കാര്യമായ പഠനമോ വീണ്ടുവിചാരമോ ഇല്ലാതെയാണ് മസ്ക് പിരിച്ചുവിടൽ പദ്ധതി നടപ്പാക്കിയതെന്ന ആക്ഷേപം ഉയര്‍ന്നു വന്നിരുന്നു.
അതേസമയം, ട്വിറ്റര്‍ വിറ്റൊഴിയാന്‍ തയ്യാറാണെന്ന് ഇലോണ്‍ മസ്ക് അടുത്തിടെ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ശരിയായ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ട്വിറ്റര്‍ വില്‍ക്കുമെന്നും ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മസ്ക് പറഞ്ഞു.