ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടിയ കോഹ്ലിയെ പുകഴ്ത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആദ്യ പന്തില്‍ തന്നെ ഇത് കോഹ്ലിയുടെ ദിവസമാണെന്ന് മനസിലായിയെന്ന് സച്ചിന്‍ പറഞ്ഞു. കോഹ്ലിയും ഡുപ്ലെസിസും മനോഹരമായ കളിയാണ് പുറത്തെടുത്തത്. ഇരുവരുടെയും ബാറ്റിംഗ് കണ്ടപ്പോള്‍ 186 ഒരു ചെറിയ സ്കോര്‍ ആയിട്ടാണ് തനിക്ക് തോന്നിയതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
62 പന്തിൽ നിന്നാണ് കോഹ്ലി സെഞ്ച്വറി കുറിച്ചത്. നാല് വർഷത്തിന് ശേഷമാണ് താരം സെഞ്ച്വറി നേടുന്നത്. ഇതോടെ ഐ പി എല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി ക്രിസ് ഗെയിലിന്റെ റെക്കോർഡിനൊപ്പം താരമെത്തി. ഇതിനുപിന്നാലെ കോഹ്ലിയെ പിന്തുണയ്ച്ച് പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആമിര്‍ രംഗത്തെത്തി. 'എന്തൊരു ഇന്നിംഗ്സായിരുന്നു ഇത്. കോഹ്‌ലിയാണ് ശരിക്കും കിംഗെന്ന്' താരം ട്വീറ്റ് ചെയ്തു. ഇതിനിടെ, മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ വച്ച് അനുഷ്‌ക ശർമയെ കോഹ്ലി വീഡിയോ കോള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സെഞ്ച്വറി നേടിയ സന്തോഷം പങ്കുവക്കാനാണ് കോഹ്ലി അനുഷ്കയെ വിളിച്ചത്. ഈ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.