ഡല്‍ഹി: ഗൂഗിള്‍ സേര്‍ച്ചില്‍നിന്നും ചാറ്റ് ജിപിടിയെ വ്യത്യസ്തമാക്കുന്നത് നമ്മള്‍ തിരയുന്ന വിവരങ്ങള്‍ കണ്ടെത്തി ക്രോഡീകരിച്ച് വ്യക്തവും കാര്യക്ഷമവുമായി തരുന്നു എന്നതാണ്. ഗൂഗിളില്‍ തിരയുമ്പോള്‍ ആ വിവരവുമായി ബന്ധപ്പെട്ട പേജുകളുടെ ഒരു ലിസ്റ്റാണ് ഗൂഗിൾ അവതരിപ്പിക്കുക. അവ ഓരോന്നും തുറന്ന് നമുക്കു വേണ്ട കാര്യങ്ങള്‍ നാംതന്നെ കണ്ടെത്തണം. മറ്റൊരു കാര്യം, ചാറ്റ് ജിപിടി നമ്മളുമായുള്ള സംവാദത്തിന്റെ പശ്ചാത്തലം ഓർത്തുവയ്ക്കുമെന്നുള്ളതാണ്. ഗൂഗിളിൽ തിരച്ചിൽ നടത്തുമ്പോൾ സെർച്ചുകൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകുന്നില്ല. ചാറ്റ് ജിപിടി ഒരു ത്രെഡിൽ നേരത്തേയുള്ള എല്ലാ ചോദ്യോത്തരങ്ങളെയും കണക്കിലെടുത്താണ് പിന്നീടുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത്.
അടുത്തിടെ റെസ്യൂം ബിൽഡർ നടത്തിയ പഠനമനുസരിച്ച് ഒഴിവുള്ള ജോലികളിലേക്ക് 91 ശതമാനം കമ്പനികളും ചാറ്റ് ജിപിടി വൈദഗ്ധ്യമുള്ള പ്രൊഫഷണൽസിനെയാണ് തേടുന്നത്. പഠനമനുസരിച്ച് ഉത്പാദന ക്ഷമത വർധിപ്പിക്കാനും സമയം ലാഭിക്കാനും എഐയാണ് നല്ലതെന്നാണ് കമ്പനികൾ വിശ്വസിക്കുന്നത്. ചാറ്റ് ജിപിറ്റി വിദഗ്ദര്‍ക്ക് പ്രതിവർഷം 185,000 ഡോളർ വരെ പ്രതിഫലം നൽകാൻ ലിങ്ക്ഡ്ഇന്നിലെ കമ്പനികൾ തയ്യാറാണെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പറയുന്നു.
അതേസമയം, പ്രതിമാസം ഒരു ബില്യൺ (100 കോടി) വിസിറ്റേഴ്സ് എന്ന റെക്കോര്‍ഡ് ചാറ്റ് ജിപിടി അടുത്തിടെ സ്വന്തമാക്കിയിരുന്നു. പുറത്തിറങ്ങി കേവലം എട്ടു മാസം പിന്നിടുമ്പോഴാണ് ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മികച്ച സൈറ്റുകളില്‍ ഒന്നെന്ന ഖ്യാതിയിലേക്ക് ചാറ്റ് ജിപിടി ഉയരുന്നത്. സൈറ്റ് ട്രാഫിക്കിന്റെ കാര്യത്തില് ഓപൺഎഐയുടെ വെബ് സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളിൽ 54.21 ശതമാനം വളർച്ച നേടി. യു.എസ് ആസ്ഥാനമായ വെസ ഡിജിറ്റലിന്റെ (VezaDigital) റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ 100 കോടി പ്രതിമാസ സജീവ ഉപയോക്താക്കളിൽ എത്തുന്ന ഏറ്റവും വേഗതയേറിയ വെബ്‌സൈറ്റ് എന്ന റെക്കോർഡ് അടുത്തമാസംതന്നെ ചാറ്റ് ജിപിടി സ്വന്തമാക്കിയേക്കുമെന്നാണ് വെസ ഡിജിറ്റലിന്റെ സിഇഒ സ്റ്റെഫാൻ കറ്റാനിക് പറയുന്നത്. 160 കോടി ഉപയോക്താക്കള്‍ എന്ന റെക്കോര്‍ഡിലേക്ക് ഉടന്‍ എത്തും. യുഎസിൽ നിന്നാണ് ഓപൺഎഐക്ക് ഏറ്റവും കൂടുതൽ വിസിറ്റേഴ്സിനെ ലഭിക്കുന്നത്. വെബ്‌സൈറ്റ് ട്രാഫിക്കിന്റെ പ്രാഥമിക ഉറവിടവും യു.എസാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ദിനേനയുള്ള സജീവ ഉപയോക്താക്കളുടെ കാര്യത്തില്‍ നിലവില്‍ 18-ാം സ്ഥാനത്താണ് ചാറ്റ് ജിപിടി.