മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. 'ഹോണറബിൾ ഫാമിലി'ക്ക് കട്ടുമുടിക്കാനുള്ളതല്ല കേരളം. ഈ പെരും കൊള്ളയ്‌ക്കെതിരെ കോൺഗ്രസ് ഇനിയും ശക്തമായി പ്രതികരിക്കും. പോലീസും കേസും കാണിച്ച് പ്രതിപക്ഷത്തിന്റെ വാ അടപ്പിക്കാമെന്ന് ഒരു പിണറായി വിജയനും വിചാരിക്കേണ്ടന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
'കേരളത്തിലെ പുതിയ വെളിപ്പെടുത്തൽ കണ്ട് ഏറ്റവുമധികം ഞെട്ടിയത് ചലച്ചിത്രകാരൻ ശ്രീനിവാസൻ ആയിരിക്കും. വർഷങ്ങൾക്ക് മുൻപ് തന്റെ ഭാവനയിൽ തെളിഞ്ഞതിനും മുകളിൽ പ്രവർത്തിക്കാൻ കഴിയുന്ന ഒരാൾ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നുണ്ടെന്ന് അദ്ദേഹം അത്ഭുതപ്പെടുന്നുണ്ടാവും!! ദരിദ്ര കുടുംബത്തിൽ നിന്നും ടൈം സ്ക്വയറിൽ വരെ എത്തി, പാട്ട കസേരയിലിരുത്തി അപമാനിക്കപ്പെട്ട, സഖാവ് ശക്തിധരൻ വെളിപ്പെടുത്തിയ ആ ഉന്നത നേതാവ് ആരാണെന്ന് കേരളത്തിന് ഒന്നടങ്കം അറിയാം. പക്ഷെ ഈ ഗുരുതര ആരോപണം ആര് അന്വേഷിക്കും എന്നതാണ് ചോദ്യം!?
നിരന്തരം അഴിമതികളാണ് സിപിഎമ്മിനെ ചുറ്റിപ്പറ്റി പുറത്തുവരുന്നത്. എ ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് 57000 രൂപ പരമാവധി വില വരുന്ന ലാപ്ടോപ്പുകൾ ഒന്നിന് 1.48 ലക്ഷം രൂപ കണക്കിൽ വാങ്ങിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. കോടികളുടെ അഴിമതി നടന്ന ലൈഫ് ഭവന പദ്ധതി ക്ലിഫ് ഹൗസിൽ വെച്ച് പിണറായി വിജയന്റെ നേതൃത്വത്തിൽ അട്ടിമറിക്കപ്പെട്ടു എന്ന് മുഖ്യമന്ത്രിയുടെ സന്തതസഹചാരിയായിരുന്ന സ്വപ്ന സുരേഷ് മൊഴി കൊടുത്തതും വ്യക്തമായിരിക്കുന്നു. എന്നിട്ടുപോലും പിണറായി വിജയനെ ചോദ്യംചെയ്യാനോ പ്രതി ചേർക്കാനോ മോദി സർക്കാർ തയ്യാറായിട്ടില്ല എന്ന കാര്യം രാഷ്ട്രീയ കേരളം ചർച്ച ചെയ്യണം.
എല്ലാ അഴിമതികളിലും അന്വേഷണത്തിനായി കോടതികളിലേക്ക് ഓടേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. എല്ലാ അഴിമതികളും മുഖ്യമന്ത്രിയിലും കുടുംബത്തിലും ചെന്ന് നിൽക്കുന്ന രാഷ്ട്രീയ ഗതികേടും സിപിഎമ്മിന് വന്നിരിക്കുന്നു. കൈതോല പായയിൽ രണ്ടുകോടി കടത്തി എന്ന ആരോപണത്തെ ന്യായീകരണങ്ങൾ ചമച്ച് ഒതുക്കാൻ കഴിയുകയില്ല. ആർജ്ജവം ഉണ്ടെങ്കിൽ സുതാര്യമായ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം. അല്ലെങ്കിൽ അടിമയല്ലാതെ സിപിഎമ്മിൽ ആവേശഷിക്കുന്നവർ അതിന് വേണ്ടി ശബ്ദമുയർത്തണം.
'ഹോണറബിൾ ഫാമിലി'ക്ക് കട്ടുമുടിക്കാനുള്ളതല്ല കേരളം. ഈ പെരും കൊള്ളയ്‌ക്കെതിരെ കോൺഗ്രസ് ഇനിയും ശക്തമായി പ്രതികരിക്കും. പോലീസും കേസും കാണിച്ച് പ്രതിപക്ഷത്തിന്റെ വാ അടപ്പിക്കാമെന്ന് ഒരു പിണറായി വിജയനും വിചാരിക്കേണ്ട.