കൗമാരക്കാരനെ പൊലീസ് വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ ആരംഭിച്ച പ്രക്ഷോഭം അയയുന്നു. നൂറുകണക്കിന് പ്രക്ഷോഭകരെയാണ് കഴിഞ്ഞ ദിവസം മാത്രം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെമാത്രം രാജ്യത്തുടനീളം ആകെ 486 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. 'ശാന്തമായ ഒരു രാത്രി സമ്മാനിച്ച സുരക്ഷാ സേനക്ക് നന്ദി' എന്നാണ് ആഭ്യന്തര മന്ത്രി ട്വീറ്റ് ചെയ്തത്. സംഘർഷം പിടിച്ചുകെട്ടാനായി രാജ്യത്തുടനീളം 45,000 അര്‍ദ്ധ സൈനിക ഉദ്യോഗസ്ഥരെയായിരുന്നു വിന്യസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി തീവ്രമായ കലാപം പൊട്ടിപ്പുറപ്പെട്ട ലിയോൺ, ഗ്രെനോബിൾ, മാർസെയിൽ എന്നിവിടങ്ങളിലേക്ക് കൂടുതൽ സേനയെ വിന്യസിച്ചിരുന്നു.
എന്നാൽ പ്രക്ഷോഭത്തിന്റെ കേന്ദ്ര പ്രദേശങ്ങളിൽ ഒന്നായ മാർസെയിൽ പോലീസും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അവിടെ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുന്നതിന്റെയും പ്രക്ഷോഭകർ തിരിച്ചടിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാർസെയിൽ ഇന്നലെ രാത്രി മാത്രം 56 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതിനിടെ, കൊല്ലപ്പെട്ട കൗമാരക്കാരന്റെ മൃതദേഹം വൻ ജനാവലിയുടെ അകമ്പടിയോടെ സംസ്‌കരിച്ചു. ചൊവ്വാഴ്ചയാണ് അൾജീരിയൻ വംശജനായ നഹേൽ എന്ന കൗമാരക്കാരൻ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. തുടർന്ന് ആരംഭിച്ച പ്രതിഷേധ സമരമാണ് രാജ്യത്തെ നിശ്ചലമാക്കിയ പ്രക്ഷോഭമായി പരിണമിച്ചത്.
കലാപം പടരാൻ വഴിയൊരുക്കിയത് ടിക്‌ടോക്, സ്‌നാപ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങളാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കുറ്റപ്പെടുത്തി. സമൂഹമാധ്യമങ്ങളുടെ ഓഫീസുകളിൽ വീണ്ടും പരിശോധന നടക്കുന്നുണ്ട്. കലാപം വിലാപത്തിനും അനുരഞ്ജനത്തിനും വഴിമാറണമെന്ന് ഫ്രാൻസിന്റെ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ കിലിയൻ എംബാപ്പെ ആഹ്വാനംചെയ്തു.