ചന്ദ്രയാൻ-3ന്റെ വിജയത്തിനുപിന്നാലെ ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ‘ആദിത്യ എൽ-1’ പേടകം വിക്ഷേപിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്. 'തീയതി ഉടന്‍ പ്രഖ്യാപിക്കും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കുമൊക്കെ നമ്മൾ സഞ്ചരിക്കും. അതിനുള്ള ആത്മവിശ്വാസമുണ്ട്. ശാസ്ത്രീയ പര്യവേക്ഷണങ്ങൾ തുടരുകയാണ്. ശാസ്ത്രീയ പഠനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. നല്ല വാര്‍ത്തകളും ചിത്രങ്ങളും പിന്നാലെ വരും' അദ്ദേഹം വ്യക്തമാക്കി. ചാന്ദ്രയാൻ ദൗത്യത്തിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യമായിരിക്കും ആദിത്യ എൽ1. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്റ് 1 (L1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിൽ പേടകത്തെ സ്ഥാപിക്കാനാണ് ഇസ്രൊ പദ്ധതിയിടുന്നത്. വിക്ഷേപണത്തിന് ശേഷം, L1-ൽ എത്താൻ ഭൂമിയിൽ നിന്ന് 125 ദിവസമെടുക്കുമെന്ന് ഇസ്രൊ ചെയര്‍മാന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സൂര്യന്റെ പുറം പാളിയായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് ആദിത്യ എൽ-1ന്‍റെ പ്രധാന ലക്ഷ്യം. സോളാർ അപ്പർ അറ്റ്മോസ്ഫെറിക് ചലനങ്ങള്‍, കൊറോണൽ ഹീറ്റിംഗ്, കൊറോണൽ ലൂപ്പുകൾ പ്ലാസ്മയുടെ ഡയഗ്നോസ്റ്റിക്സ്: താപനില, വേഗത, സാന്ദ്രത തുടങ്ങിയവയെല്ലാം ആദിത്യയുടെ പഠന പരിധിയില്‍ വരും.