ഹൈദരാബാദ്: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50 യോടെയാണ് വിക്ഷേപണം നടന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. ആദിത്യയുടെ ആദ്യ 3 ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടു. പേലോഡുകള്‍ വിജയകരമായി വേര്‍പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു.
സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യമായിരിക്കും ആദിത്യ എൽ 1. സൂര്യന്റെ പുറം പാളിയായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് ആദിത്യ എൽ-1ന്‍റെ പ്രധാന ലക്ഷ്യം. സോളാർ അപ്പർ അറ്റ്മോസ്ഫെറിക് ചലനങ്ങള്‍, കൊറോണൽ ഹീറ്റിംഗ്, കൊറോണൽ ലൂപ്പുകൾ പ്ലാസ്മയുടെ ഡയഗ്നോസ്റ്റിക്സ്: താപനില, വേഗത, സാന്ദ്രത തുടങ്ങിയവയെല്ലാം ആദിത്യയുടെ പഠന പരിധിയില്‍ വരും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പിഎസ്എല്‍വി സി-57 റോക്കറ്റാണ് ആദിത്യ എൽ 1-ന്‍റെ വിക്ഷേപണത്തിനായി ഉപയോഗിച്ചത്. 125 ദിവസമെടുത്താണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തുക. ആദിത്യ എൽ 1 ഭൂമിയിലേക്ക് കൂടുതൽ ഡാറ്റകൾ അയക്കുന്നതോടെ സൂര്യന്റെ വർത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിറ്റാണ്ടുകളിലും നൂറ്റാണ്ടുകളിലും ഭൂമിയിൽ സംഭവിക്കാവുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ മനസ്സിലാക്കുന്നതിൽ ഈ ഡേറ്റ പ്രധാന പങ്ക് വഹിക്കും.