കൊവിഡ് പരിശോധനാാ മാർഗനിർദ്ദേശത്തിൽ മാറ്റം വരുത്തി ഐസിഎംആർ. രാജ്യത്തെ കൊവിഡ് പരിശോധനകൾ കൂട്ടുന്നതിന്റെ ഭാഗമായാണ് മാർഗനിർദ്ദേശത്തിൽ മാറ്റം വരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ദിവസം ഒരുലക്ഷത്തിന് മേൽ പരിശോധനകൾ നടക്കുന്നുണ്ട്. രാജ്യത്ത് ആകെ 32 ലക്ഷത്തിലധികം പരിശോധനകളാണ് ആകെ നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നേകാൽ ലക്ഷം പരിശോധനകൾ നടത്തിയെന്ന് ഐസിഎംആർ വ്യക്തമാക്കി. സെന്റിനിൽ സർവൈലൻസിൽ കൂടുതൽ മേഖകലകളെ ഉൾപ്പെടുത്താൻ ഐസിഎംആർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രോഗ സാധ്യതയുള്ളവരിലേക്ക് കൂടുതൽ പരിശോധന എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്വകാര്യ ലാബുകളിൽ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ഐസിഎംആർ ആവശ്യപ്പെട്ടിരുന്നു. 17 ശതമാനം പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സ്വകാര്യ ലാബുകളിലെ പരിശോധനയിലാണ്. സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കമാമെന്ന് ഐസിഎംആർ അറിയിച്ചു. സംസ്ഥാന സർക്കാറുകൾ സ്വകാര്യ ലാബുകളുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.