കൊവിഡ് രോഗികളുട എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇന്നുമുതൽ തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം. പ്രധാന കമ്പോളങ്ങളായ ചാല, പാളയം എന്നിവിടങ്ങളിൽ പകുതി കടകൾക്ക് മാത്രമെ തുറക്കാൻ അനുവാദമുള്ളു. തിരക്ക് നിയന്ത്രിക്കുന്നതിനായി പച്ചക്കറി, പലചരക്ക് കടകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമെ തുറക്കാൻ അനുവാദമുള്ളു. സർക്കാറിന്റെ മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ സ്രവ പരിശോധനക്ക് വിധേയരാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് കോർ കമ്മിറ്റിയോഗം തീരുമാനിച്ചിരുന്നു.
ജില്ലയിൽ കൊവിഡ് ബാധിതരായ 15 പേരുടെ രോഗം ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരിൽ 9 പേർ തിരുവനന്തപുരം നഗരത്തിലുള്ളവരാണ്. ഇ ഈ പശ്ചാത്തലത്തിലാണ് അടുത്ത പത്ത് ദിവസത്തേക്ക് നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സമൂഹ വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട്