ഡബ്ല്യു.സി.സിക്കെതിരായ വിവാദം പുരുഷന്‍മാരുടെ കുടിലതന്ത്രമെന്ന് പാര്‍വതി തിരുവോത്ത്. ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കില്ല, അപവാദ പ്രചരണങ്ങളിൽ വിശ്വസിക്കരുത്, പരസ്പരം ചേര്‍ത്തുപിടിച്ചു മുന്നോട്ടുപോകും - പാര്‍വതി പറഞ്ഞു.
ഡബ്യുസിസിയിൽ നിന്നും രാജിവയ്ക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടി വിധു വിൻസെന്റ് സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നടി പാർവതി, റിമ കല്ലിങ്കൽ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിധു ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. സ്റ്റാൻഡ് അപ്പിന്റെ തിരക്കഥ പാർവതിക്ക് നൽകി ആറുമാസം കാത്തിരുന്നെന്നും അവസാനം ഒരു നോ പോലും പറയാതെ തന്നെ അപമാനിക്കുകയായിരുന്നുവെന്നും വിധു വിൻസെന്റ് എഴുതിയ ദീര്‍ഘമായ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
പാര്‍വതിയുടെ സമൂഹ മാധ്യമ കുറിപ്പിന് അടിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്. സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന ഒരു സംഘടന എന്ന നിലയിൽ വിധുവിന് പറയാനുള്ളത് ഡബ്ല്യൂ.സി.സി അംഗങ്ങൾ കേൾക്കണമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരാണ് കൂടുതലും.
ബി. ഉണ്ണികൃഷ്ണൻ വിധുവിന്റെ ചിത്രം നിർമിച്ചതാണ് സംഘടനയിൽ അസ്വാരസ്യങ്ങൾ തുടക്കം കുറിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നേരിടുന്ന ദീലീപിനെ നായകനാക്കി അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. ദീലീപിനെ അനൂകുലിച്ച് പരസ്യമായി നിലപാടെടുക്കുകയും സംഘടനയെ മോശമായി പൊതു സമൂഹത്തിൽ ചിത്രീകരിക്കാൻ ശ്രമിച്ച സിദ്ദീഖിനൊപ്പം പാർവതി ഒരു ചിത്രത്തിൽ അഭിനയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിധുവിന്റെ വിമര്‍ശനം.