തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ മുഖ്യ പൂജാരിയായ പെരിയനമ്പി ഉൾപ്പെടെ പലർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. അതിനാല്‍ ഇന്നുമുതൽ 15 വരെ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരിക്കില്ലെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. നിത്യപൂജകള്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ തന്ത്രി ശരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തിട്ടുണ്ട്.
ക്ഷേത്രത്തിലെ അടിയന്തരസാഹചര്യം പരിഗണിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജീവനക്കാർക്ക് പരിശോധന നേരത്തേ ആരംഭിച്ചിരുന്നു. പ്രതിദിനം 50-ഓളം പേർക്ക് പരിശോധന നടത്തുന്നുണ്ട്. ക്ഷേത്രപരിസരം പൂർണമായും അണുവിമുക്തമാക്കാനുള്ള നടപടികൾ ദിവസവും നടക്കുകയാണ്.
അതേസമയം, തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച 467 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 349 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 98 പേരുടെ ഉറവിടം വ്യക്തമല്ല. 08 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍പേര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയതാണ്. 09 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.