കർണാടകയ്ക്ക് പിന്നാലെ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി തമിഴ്‌നാടും ബംഗാളും. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് തമിഴ്‌നാട് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോംക്വാറന്റീന്‍ ഏര്‍പ്പെടുത്തി. കൂടാതെ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും തമിഴ്‌നാട് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ക്കും കേരളത്തില്‍ നിന്നുള്ളവര്‍ക്കും കര്‍ണാടകയും ഡൽഹിയും നേരത്തെ ആര്‍ടി-പിസിആര്‍ നെഗറ്റീവ് പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ നാല് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളം, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് ബംഗാള്‍ നിര്‍ദേശിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു 12 തൊട്ട് ഉത്തരവ് പ്രാബല്യത്തില്‍ വരും. 72 മണിക്കൂര്‍ മുമ്പ് ആര്‍ടി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ വിമാനത്തില്‍ ബംഗാളില്‍ ഇറങ്ങാന്‍ കഴിയൂ.
അതേസമയം, കഴിഞ്ഞ ദിവസം കേരളത്തില്‍ 4106 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3714 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 262 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,28,416 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.