ഡല്‍ഹി: ആമസോണിയ 1 വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയം. ഉപഗ്രഹവും വഹിച്ചു കൊണ്ടുള്ള പിഎസ്എല്‍വി സി-51 റോക്കറ്റ് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്ന് വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. 19 ഉപഗ്രഹങ്ങളാണ് സി-51 ബഹിരാകാശത്തെത്തിക്കുക. നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീത, 25,000 ഇന്ത്യക്കാരുടെ പേരുകൾ എന്നിവയും റോക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബ്രസീലിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ ആമസോണിയ 1 ആണ് ഇതിൽ പ്രധാനപ്പെട്ടത്. നാല് വർഷമാണ് അതിന്‍റെ പ്രവർത്തന കാലാവധി. ആമസോണ്‍ മേഖലയിലെ വന നശീകരണം നിരീക്ഷിക്കാനും ബ്രസീലിന്റെ ഭൂപ്രദേശത്തെ കൃഷി വൈവിധ്യങ്ങള്‍ വിലയിരുത്താനുമാണ് ആമസോണിയ 1 ഉപഗ്രഹ വിക്ഷേപണം ലക്ഷ്യമിടുന്നത്. ബ്രസീലിന്റെ ആദ്യത്തെ ഉപഗ്രഹമാണ് ആമസോണിയ 1.
വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കുന്ന മറ്റ് 18 ഉപഗ്രഹങ്ങളിൽ അഞ്ചെണ്ണം രാജ്യത്ത് നിന്ന് തന്നെയുള്ളവയാണ്. അമേരിക്കയിൽ നിന്നുള്ള സ്വാർമ് ടെക്നോളജിയുടെ 12 പൈക്കോ സാറ്റലൈറ്റുകളും മെക്സിക്കോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ സയൻസിന്റെ സായ് -1 നാനോ കണക്ട് 2 വുമാണ് മറ്റ് ഉപഗ്രഹങ്ങൾ. ആദ്യമായി ബ്രസീലിയൻ ഉപഗ്രഹം വിക്ഷേപിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എസ്‌ഐആർഒ ചെയർമാൻ കെ. ശിവൻ പറഞ്ഞു. വളരെ മികച്ച ഉപഗ്രഹമാണ് ആമസോണിയ1. ഉപഗ്രഹം നിർമ്മിച്ച ബ്രസീലിയൻ സംഘത്തിന് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.