ഡൽഹി: രാജ്യത്ത് ഇന്ന് 2,95,041 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന നിരക്കില്‍ സർവ്വകാല റെക്കോർഡും കടന്ന് മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2023 പേരോളം രാജ്യത്ത് കൊവിഡ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ട്.
കൊവിഡിന്റെ വ്യാപനശേഷി കൊണ്ടും തീവ്രത കൊണ്ടും രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ് രാജ്യം. ഏപ്രിൽ 20 വരെയുള്ള കണക്കനുസരിച്ച് 27,10,53,392 പേര്‍ കൊവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. നിലവിൽ പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ എണ്ണം 13,01,19,310 ആണ്.
കൊവിഡ് ഏറ്റവും മോശമായി ബാധിച്ച നഗരങ്ങളായ ദില്ലി, മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, ഭോപ്പാൽ, കൊൽക്കത്ത, അലഹബാദ്, സൂററ്റ് എന്നിവിടങ്ങളിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. ഐസിയുവിലും കിടത്തി ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹോട്ടലുകളും സ്റ്റേഡിയങ്ങളും ഉപയോഗിച്ച് അധിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. തലസ്ഥാന നഗരിയിലെ ഒന്നിലധികം സർക്കാർ ആശുപത്രികളിൽ ഓക്സിജൻ സ്റ്റോക്ക് ഏതാനും മണിക്കൂറുകൾ മാത്രമേ നിലനിൽക്കൂ എന്നും ഓക്സിജൻ ലഭിച്ചില്ലെങ്കിൽ സാഹചര്യം അത്യന്തം ഭീതിദമാകുമെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഇന്ത്യയിൽ ആകെ കൊവിഡ് രോഗികൾ 1 കോടി 56 ലക്ഷത്തിനും മുകളിലാണ് എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് നിലവിലെ രോഗനിരക്ക് 2.1ദശലക്ഷവും, മരണനിരക്ക് 1,82,570ഉം ആണ്.