ഇന്ത്യൻ വംശജയെ ജോബൈഡന്റെ ഉപദേശകയായി നിയമിച്ചു. അമ്പതുകാരിയായ നീര ടണ്ഠനെയാണ് വൈറ്റ് ഹൗസ് ഉപദേശകയായി നിയമിച്ചത്. സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു ഇവർ. അമേരിക്കൻ ഡിജിറ്റൽ സർവീസ് അവലോകനം ഉൾപ്പെടെയുള്ള ചുമതലകളാണ് നീരക്ക് നൽകിയിരിക്കുന്നത്.
യുഎസ് ആരോഗ്യ വകുപ്പിൽ ഉപദേശകയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒബാമ, ബൈഡൻ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഡയറക്ടറായിരുന്നു ഇവർ. ഹിലരി ക്ലിന്റന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നയരൂപീകരണ ഡയറക്ടറായും നീര പ്രവർത്തിച്ചിട്ടുണ്ട്. ബിൽ ക്ലിന്റന്റെ ഓഫീസിൽ ലജിസ്ലേറ്റവ് ഡയറക്ടറുടെ ചുമതലയും ഇവർ വഹിച്ചിട്ടുണ്ട്. കൂടാതെ ഹിലരി ക്ലിന്റന്റെ പോളിസി അഡ്വൈസറായിരുന്നു.
ക്ലിന്റന്റെ ഭരണകാലത്ത് ആഭ്യന്തര നയരൂപീകരണ ചുമതലയുള്ള അസോസിയേറ്റ് ഡയറക്ടറായിട്ടായിരുന്നു ഇവർ കരിയർ ആരംഭിച്ചത്. നേരത്തെ വൈറ്റ് ഹൗസ് ഓഫീസ് മാനജ്മെന്റ്-ബഡ്ജറ്റ് ഡയറകടറായി നീരയെ ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തിരുന്നു. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് നിയമനം പിൻവലിച്ചു. ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് നീര സയൻസ് ബിരുദവും യേൽ ലോ സ്‌കൂളിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. നീര അടുത്ത തിങ്കളാഴ്ച പുതിയ ചുമതല ഏറ്റെടുക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.