ദക്ഷിണാഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72 പിന്നിട്ടു. മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ കോടതിയലക്ഷ്യ കേസില്‍ ജയിലിലടച്ചതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സാമ്പത്തിക തലസ്ഥാനമായ ജോഹന്നാസ്ബർഗിലും തെക്കുകിഴക്കൻ പ്രവിശ്യയായ ക്വാസുലു-നടാലിലും വ്യാപകമായ കൊള്ളയും കൊള്ളിവയ്പ്പുമാണ് അരങ്ങേറിയത്.
എടിഎമ്മുകള്‍ തകര്‍ക്കപ്പെട്ടു. ഹോട്ടലുകളും, കടകളും മദ്യ വില്‍പന ശാലകളും വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചവരെ ഏകദേശം 200-ലധികം ഷോപ്പിങ് മാളുകളാണ് കൊള്ളയടിക്കപ്പെട്ടത്. കലാപം നിയന്ത്രണവിധേയമാക്കാന്‍ രാജ്യത്തുടനീളം സൈന്യത്തെ വിന്യസിക്കുമെന്ന് പ്രസിഡന്‍റ് സിറിൽ റമാഫോസ വ്യക്തമാക്കി. ആദ്യഘട്ടമെന്നോണം പ്രധാന നഗരങ്ങളില്‍ 2500 സൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
കലാപത്തിന് നേതൃത്വം നല്‍കിയയെന്ന് സംശയിക്കുന്ന 12 പേരെ തിരിച്ചറിഞ്ഞതായും മൊത്തം 1,234 പേരെ കസ്റ്റഡിയിലുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
കോടതിയലക്ഷ്യ കേസില്‍ 15 മാസത്തെ തടവുശിക്ഷ വിധിച്ചതിനെത്തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ ജയിലിലടയ്ക്കപ്പെട്ടത്. കേസില്‍ സുമയെ ജയിലധികൃതര്‍ക്ക് കൈമാറാന്‍ പൊലീസിന് അനുവദിച്ചിരുന്ന സമയം ബുധനാഴ്ച അര്‍ധരാത്രി അവസാനിക്കുന്നതിന് 40 മിനിറ്റ് മുന്‍പ് അവര്‍ സ്വയം കീഴടങ്ങുകയായിരുന്നു.