ആറു പതിറ്റാണ്ടിനിടെ ആദ്യമായാണ് ക്യൂബയില്‍ ഒരു ബഹുജന പ്രക്ഷോഭം അരങ്ങേറുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും നേരിടുന്ന ഘട്ടത്തിലാണ് അതിശക്തമായ പ്രതിഷേധം. 'ഏകാധിപത്യം തുലയട്ടെ' എന്ന മുദ്രാവാക്യവുമായി തലസ്ഥാനമായ ഹവാന മുതല്‍ സാന്റിയാഗോവരെയുള്ള 40 ലധികം നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ച സമരത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് അണിനിരക്കുന്നത്. പ്രസിഡന്‍റ് മിഗേല്‍ ഡൂയസ് കനേല്‍ രാജി വയ്ക്കണമെന്നാണ് അവര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
നേരിടാന്‍ അണികളും സൈന്യവും
പ്രക്ഷോഭകരെ നേരിടാനായി വന്‍ സൈനികവിന്യാസമാണു നടത്തിയിരിക്കുന്നത്. ടെലഫോണ്‍ ഇന്‍റര്‍നെറ്റ് സൗകര്യം പൂര്‍ണ്ണമായും നിര്‍ത്തലാക്കി. ഇന്നലെ രാത്രി ദ്രുത-പ്രതികരണ സേനയും കമ്യൂണിസ്റ്റ് പാർട്ടി അനുകൂലികളും പ്രതിഷേധക്കാരുടെ വീടുകള്‍ കയറി ആക്രമിച്ചുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെമാത്രം നൂറിലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടണ്ട്. ഉറ്റവരെ കാണാനില്ലെന്ന മുറവിളിയുമായി നൂറുകണക്കിന് ക്യൂബക്കാർ പോലീസ് സ്റ്റേഷനുകൾക്ക് പുറത്ത് തമ്പടിച്ചിരിക്കുകയാണ്.
തെരുവിലറങ്ങുന്നത് പൊറുതിമുട്ടിയ പ്രജകള്‍
ഭക്ഷണവും വൈദ്യുതിയും കിട്ടാക്കനിയായതും, പ്രതിദിന കേസുകള്‍ വര്‍ധിക്കുമ്പോഴും കോവിഡ് മരുന്നുകള്‍ ലഭ്യമല്ലാത്തതുമാണ് പ്രധാനമായും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു കാരണം. ഡെല്‍റ്റ വകഭേദത്തിന്റെ വരവോടെ ക്യൂബയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 2020-ൽ കൊവിഡ് കേസുകള്‍ താരതമ്യേന കുറവായിരുന്നു ക്യൂബയില്‍. കേവലം 146 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഈ വർഷംഏപ്രില്‍ മാസത്തോടെ സ്ഥിഗതികള്‍ മാറി. ഇതുവരെ 1,600-ല്‍ അധികം മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.
പ്രധാന സാമ്പത്തിക മേഖലയായ ടൂറിസം സെക്ടര്‍ പൂര്‍ണ്ണമായും സ്തംഭിച്ചതോടെ ക്യൂബൻ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷം 11 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. ദാരിദ്ര്യത്തിലാണെന്നും സഹായം വേണമെന്നും സൂചിപ്പിച്ച് മിക്ക വീടുകളുടെ മുന്നിലും വെളുത്ത കൊടി കെട്ടിയിരിക്കുകയാണ്. ചിക്കൻ, ബ്രെഡ് പോലുള്ള അടിസ്ഥാന സാധനങ്ങങ്ങള്‍ വാങ്ങുന്നതിനുപോലും കടകള്‍ക്കുമുന്നില്‍ വലിയ ക്യൂ കാണാം.
പ്രതിഷേധക്കാരെ തെരുവില്‍ നേരിടണം!
പ്രതിഷേധക്കാരെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തെരുവില്‍ നേരിടണമെന്നാണ് പ്രസിഡന്റ് മിഗേല്‍ ഡൂയസ് കനേല്‍ ആഹ്വാനം ചെയ്തത്. ക്യൂബന്‍-അമേരിക്കന്‍ മാഫിയയാണ് പ്രക്ഷോഭങ്ങള്‍ക്കു പിന്നിലെന്നും ആരോപിക്കുന്ന അദ്ദേഹം, അമേരിക്കന്‍ ഏജന്‍സികള്‍ പണം മുടക്കിയാണ് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും പറയുന്നു. അതിനിടെ സമരം ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്‍റുതന്നെ രംഗത്തുവരികയും ചെയ്തു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ക്യൂബന്‍ ഭരണകൂടം തയാറാകണമെന്നും ദാരിദ്ര്യവും അടിച്ചമര്‍ത്തലും അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജോ ബൈഡന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ക്യൂബയ്ക്കുമേല്‍ അന്യായമായി ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്ന് തിരിച്ചടിച്ചുകൊണ്ട് മെക്സിക്കന്‍ പ്രധാനമന്ത്രി രംഗത്തെത്തി. റഷ്യയും അമേരിക്കയെ സൂക്ഷിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക