ന്യൂയോര്‍ക്ക്: കറുത്ത വര്‍ഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയിരുന്ന മാല്‍കം എക്സിന്‍റെ കൊലപാതകത്തിന് പിന്നില്‍ അമേരിക്കന്‍ ഭരണകൂടമാണെന്ന നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെ മകള്‍ മലൈക ഷബാസിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രൂക് ലിനിലുള്ള വസതിയിലാണ് മലൈകയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മലൈകയുടെ മരണം കൊലപാതമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് സാധാരണ മരണം മാത്രമാണെന്നാണ് പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യകതമാക്കുന്നത്. മാല്‍കം എക്സിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന പ്രതികളെ കഴിഞ്ഞ ദിവസം കോടതി നിരപരാധികളെന്ന് കണ്ട് വെറുതെ വിട്ടിരുന്നു. ഇതിന്പിന്നാലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് മലൈക ആവശ്യപ്പെട്ടിരുന്നു.
മാല്‍ക്കം എക്‌സ് കൊല്ലപ്പെട്ട് മൂന്ന് വര്‍ഷത്തിനു ശേഷം മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറും വെടിയേറ്റ് മരിച്ചിരുന്നു. ഈ കൊലപാതകങ്ങള്‍ അമേരിക്കന്‍ ഭരണകൂടവും എഫ് ബി ഐയും ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് എന്നാണ് മലൈക ആരോപിച്ചത്. കേസ് പുനരന്വേഷണം നടത്തിയ ഇന്നസെന്‍സ് എന്ന സംഘടനയും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 1965 ഫെബ്രുവരി 21-ന് വാഷിങ്ടണില്‍ ആഫ്രോ അമേരിക്കന്‍ സമ്മേളനത്തില്‍ സംസാരിച്ചുകൊണ്ടിരിക്കവേയാണ് മാല്‍കം എക്സ് വെടിയേറ്റ് മരിച്ചത്. കൊലപാതക്കത്തെ തുടര്‍ന്ന് നോര്‍മന്‍ ബട്‌ലര്‍, തോമസ ജോണ്‍സണ്‍, തോമസ് ഹാഗന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 20 വര്‍ഷം ഇവര്‍ ഏകാന്ത തടവില്‍ ആയിരുന്നു. അടുത്തിടെയാണ് കോടതി ഇവരെ മോചിപ്പിക്കുന്നത്.
മാല്‍കം എക്സിന്‍റെ മരണത്തിന്‍റെ കാരണക്കാര്‍ ആരാണെന്ന ചോദ്യവുമായി നെറ്റ്ഫ്ലിക്സിലൂടെ അടുത്തിടെ ഒരു ഡോക്യൂമെന്‍ററി പുറത്തിറങ്ങുകയും ചെയ്തിരുന്നു. ഡോക്യുമെന്‍റെറിയില്‍ പൊലീസും ഭരണക്കൂടവും ഒത്തുകളിച്ചതിന്‍റെ തെളിവുകളുമുണ്ടായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികള്‍ മാല്‍കം എക്സിന്‍റെ മരണസമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഡോക്യുമെന്‍ററിയില്‍ പറയുന്നു. ഇത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും മാല്‍കം എക്സിന്‍റെ കൊലപാതകിയെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും മലൈക ഷബാസ് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്നസെന്‍സ് എന്ന സംഘടനയും മല്‍ഹാട്ട് കോടതിയും ചേര്‍ന്ന് കേസ് പുനരന്വേഷിച്ചത്. ഈ അന്വേഷണത്തിന് ശേഷമാണ് കോടതി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 3 പേരെ വെറുതെ വിട്ടയച്ചത്.