റിയാദ്: തബ്‌ലീഗ് ജമാഅത്ത് പ്രസ്ഥാനത്തിനെതിരെ ശക്തമായ നടപടികളുമായി സൌദി സര്‍ക്കാര്‍. അവരുടെ പ്രവര്‍ത്തനം പക്ഷപാതപരമാണ് എന്നും ഇത് സംബന്ധിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കണമെന്നുമാണ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ കുറിപ്പ്. ട്വിറ്റര്‍ വഴി പുറത്തിറക്കിയിരിക്കുന്ന സന്ദേശത്തില്‍, ബോധവത്ക്കരണ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കാന്‍ പള്ളിയിലെ ഇമാമുമാര്‍ക്കും ഖത്തീബുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മതകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്ക്കാരത്തിനെത്തുന്നവര്‍ക്ക് കുതുബ വഴിയും പ്രത്യേക പ്രഭാഷണങ്ങള്‍ വഴിയും തബ്‌ലീഗ് ജമാഅത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇമാമുമാര്‍ സംസാരിക്കണം. ഇത്തരം ഗ്രൂപ്പുകള്‍ തീവ്രവാദത്തിലേക്കുള്ള പ്രവേശന കവാടമാണ് എന്നും സൌദി അറേബ്യന്‍ മതകാര്യമന്ത്രാലയം ഇറക്കിയ കുറിപ്പില്‍ പരാമര്‍ശമുണ്ട്. ഇവര്‍ സമൂഹത്തില്‍ ആപത്താണെന്നും അവര്‍ രാജ്യത്തെ വിഘടന വാദത്തിലേക്ക് കൊണ്ടുപോകുമെന്നും പറയുന്ന ട്വിറ്റര്‍ കുറിപ്പില്‍ തബ്‌ലീഗ്, ദഅ് വാ ഗ്രൂപ്പുകളെ നിരോധിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇസ്ലാമിക ദര്‍ശന പ്രബോധനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന തബ്‌ലീഗ് ജമാഅത്ത് പ്രസ്ഥാനം 1926 ൽ ഇന്ത്യയിലാണ് സ്ഥാപിതമായത്. മതകാര്യങ്ങളിലും മതപ്രഭാഷണങ്ങളിലും മാത്രം മുഴുകുന്ന രീതിയാണ് ഇവര്‍ അവലംബിക്കുന്നത്. തീവ്രവാദ, വിഘടനവാദ പ്രവര്‍ത്തങ്ങളില്‍ ഇടപെടാതെ ആത്മീയ കാര്യങ്ങളിലും അത്തരം പ്രഭാഷണങ്ങളിലും മുഴുകി കഴിയുന്ന തബ്‌ലീഗ് ജമാഅത്തടക്കമുള്ളവരെ നിരോധിക്കാന്‍ സൌദി അറേബ്യന്‍ ഭരണകൂടത്തെ പ്രചോദിപ്പിച്ചത് എന്താണ് എന്ന് വ്യക്തമല്ല.