റോം: സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനം പൈശാചികമാണെന്നു ഫ്രാൻസിസ് മാർപാപ്പ. വീട്ടകങ്ങളില്‍ മര്‍ദ്ദിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പെരുകുകയാണ്. സ്വയം പ്രതിരോധിക്കാൻ കഴിയാത്തവരുടെ ബലഹീനതകൾ മുതലെടുക്കുന്ന പ്രവൃത്തിയാണത്. അത്രമേല്‍ പൈശാചികവും അപമാനകരവുമാണത് - മാര്‍പാപ്പ പറഞ്ഞു. ഇറ്റലിയിലെ ടിജി5 നെറ്റ്‌വർക്കിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ ഗാർഹിക പീഡനത്തെ അതിജീവിച്ച വ്യക്തികൾ ഉള്‍പ്പടെയുള്ള വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പീഡനം സഹിക്കവയ്യാതെ നാലു കുഞ്ഞുങ്ങളേയുംകൂട്ടി വീടുവിട്ടിറങ്ങിയ ഒരു സ്ത്രീയും പോപ്പിന്‍റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. 'എത്ര മര്‍ദ്ദനമേറ്റാലും ആത്മാഭിമാനം ഒരാളുടെ മുന്‍പിലും അടിയറവ് വയ്ക്കില്ലെന്ന നിങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് നിങ്ങളെ ഈ വേദിയില്‍ എത്തിച്ചത്. പരിശുദ്ധ അമ്മയെ നോക്കൂ, നിശ്ചയദാര്‍ഢ്യത്തോടെ ജീവിക്കൂ. ഒരാള്‍ക്കും നിങ്ങളുടെ ആത്മാഭിമാനത്തെ തകര്‍ക്കാനാവില്ല.' എന്നാണ് പോപ് ഫ്രാന്‍സിസ് അവരോടു പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതാദ്യമായല്ല ഗാർഹിക പീഡനങ്ങളെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്നത്. ലോക്ക്ഡൗൺ സമയത്ത് നിരവധി സ്ത്രീകളാണ് വീട്ടകങ്ങളില്‍ കഴിയാന്‍ നിര്‍ബന്ധിതരായതെന്നും അതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങളിലും ഗാർഹിക പീഡന നിരക്ക് ഉയര്‍ന്നിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എത്ര അടിച്ചമര്‍ത്താന്‍ നോക്കിയാലും നിങ്ങൾ സ്വയം പ്രതിരോധത്തിന്റെ കോട്ടകള്‍ തീര്‍ക്കണം. ചെറുത്തുനിൽപ്പിന്റെ പ്രതീകമാകണം. നിങ്ങളെ മാര്‍ദ്ടിക്കുന്നവരേക്കാള്‍ മനക്കരുത്ത് നിങ്ങള്‍ക്കാണെന്ന് തിരിച്ചറിയണം - എന്നാണ് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം പറഞ്ഞത്.