സാന്‍ സാല്‍വഡോര്‍: അബോര്‍ഷന്‍ വിരുദ്ധ നിയമത്തിന്റെ പേരില്‍ ജയിലിലടച്ച യുവതികളെ വെറുതെ വിട്ട് മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോര്‍. രാജ്യത്തെ കടുത്ത ഗര്‍ഭഛിദ്ര നിരോധന നിയമങ്ങള്‍ പ്രകാരം 13 വര്‍ഷം വരെ തടവില്‍ താമസിക്കേണ്ടിവന്ന മൂന്ന് സ്ത്രീകളെയാണ് ജയില്‍മോചിതരാക്കിയിരിക്കുന്നത്. കാരെന്‍, കാത്തി, എവലിൻ എന്നീ യുവതികള്‍ക്കാണ് 7 മുതല്‍ 13 വര്‍ഷം വരെ കര്‍ശനമായ ഗര്‍ഭഛിദ്ര നിരോധന നിയമപ്രകാരം ജയിലില്‍ കഴിയേണ്ടിവന്നത്. മൂവരും ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍മൂലമാണ് ഗര്‍ഭം അലസിപ്പോയത്. വ്യാഴാഴ്ച്ച ജയില്‍മോചിതരായ ഇവരെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിട്ടതായാണ് റിപ്പോര്‍ട്ട്.
എല്‍ സാല്‍വഡോറില്‍ ഏത് സാഹചര്യത്തിലായാലും ഗര്‍ഭഛിദ്രം നടത്തുന്നത് ശിക്ഷാര്‍ഹമാണ്. രാജ്യത്ത് ഗര്‍ഭഛിദ്രം നടത്തുന്നത് എട്ടുമുതല്‍ 50 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. നരഹത്യ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ഗര്‍ഭാവസ്ഥയില്‍ ചികിത്സതേടുന്നവരെപ്പോലും ഗര്‍ഭഛിദ്രത്തിന് ശ്രമിച്ചു എന്ന സംശയത്തിന്റെ പേരില്‍ ഇവിടെ വിചാരണ ചെയ്യാറുണ്ട്. ഇത്തരത്തില്‍ അന്യായമായി ജയിലിലടക്കപ്പെട്ട യുവതികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഇനിയും പതിനാലിലേറേ സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തിയതിന്റെ പേരില്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അമ്മയുടെ ജീവന്‍ അപകടത്തിലാവുന്ന സമയത്തും ബലാത്സംഗം മൂലം ഗര്‍ഭമുണ്ടാവുന്ന സമയത്തും ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുളള ക്യാംപെയ്‌നുകള്‍ രാജ്യത്ത് നടക്കുന്നുണ്ട്. എല്‍ സാല്‍വഡോറിനെക്കൂടാതെ നിക്കരാഗ്വേ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, സുരിനാം, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലും ഗര്‍ഭഛിദ്രം നടത്തുന്നത് കുറ്റകൃത്യമാണ്.